ജെ.ബി. കോശി കമ്മീഷൻ ശിപാർശ; തുടർനടപടികളിൽ പുരോഗതിയെന്നു വിലയിരുത്തൽ
Tuesday, February 18, 2025 2:37 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാന്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച് സമർപ്പിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ റിപ്പോർട്ടിലെ ശിപാർശകളിന്മേലുള്ള തുടർനടപടിയിൽ മികച്ച പുരോഗതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.
വകുപ്പുകൾക്ക് ഇതിനകം നടപ്പാക്കാൻ കഴിയാവുന്നവയിൽ മിക്കവയും നടപ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ അടിയന്തരമായി നടപ്പാക്കണമെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സെക്രട്ടറിതല കമ്മിറ്റി മോണിറ്ററിംഗ് നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടേണ്ടവ, കേന്ദ്രസർക്കാരുമായി ചർച്ച ചെയ്യേണ്ടവ എന്നിവയ്ക്കു പുറമെ നടപ്പാക്കാൻ പറ്റാത്ത ശിപാർശകളും റിപ്പോർട്ടിലുണ്ട്. ഇവ തരംതിരിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സെക്രട്ടറിമാരുടെ യോഗം ചേർന്ന് ക്രോഡീകരിച്ച പട്ടിക തയാറാക്കണം.
മന്ത്രിസഭയുടെ പരിഗണനയ്ക്കെടുക്കേണ്ട ശിപാർശകൾ കാലതാമസം കൂടാതെ മന്ത്രിസഭയിൽ കൊണ്ടുവരും. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അതത് സെക്രട്ടറിമാർ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മന്ത്രിമാരായ പി. രാജീവ്, സജി ചെറിയാൻ, ഒ.ആർ. കേളു, ആർ. ബിന്ദു, വി. അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടി ശാരദ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ബിശ്വനാഥ് സിൻഹ, കെ.ആർ. ജ്യോതിലാൽ, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്പെഷൽ സെക്രട്ടറി ബി. അബ്ദുൽ നാസർ തുടങ്ങിയവർ പങ്കെടുത്തു.