ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ അയോഗ്യത വരും
Friday, February 21, 2025 3:26 AM IST
ചാത്തന്നൂർ: ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്രയായി കണക്കാക്കാമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ.
ഓട്ടോകളിലെ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്താൽ യാത്ര സൗജന്യം എന്ന സ്റ്റിക്കറാണ് പതിക്കേണ്ടത്. ഈ സ്റ്റിക്കർ പതിച്ചിട്ടില്ലെങ്കിൽ മാർച്ച് ഒന്നു മുതൽ സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നെസ് (സിഎഫ് ) ടെസ്റ്റിൽ അയോഗ്യത കല്പിക്കും.
ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജ് ഈടാക്കുന്നത് ഡ്രൈവർമാരും യാത്രക്കാരുമായി സംഘർഷത്തിന് ഇടയാക്കുന്നു എന്നത് പരിഗണിച്ചാണ് പുതിയ തീരുമാനം. സ്റ്റിക്കർ പതിച്ചില്ലെങ്കിൽ സിഎഫ് ടെസ്റ്റിൽ ഓട്ടോറിക്ഷകൾ അയോഗ്യമാക്കപ്പെടും. അയോഗ്യമാക്കപ്പെട്ട ഓട്ടോറിക്ഷകൾ ടാക്സി സർവീസ് നടത്തിയാൽ ഭാരിച്ചതുക പിഴയായി ഈടാക്കും.
കൊച്ചി സ്വദേശിയായ കെ.പി. മത്യാസ് മോട്ടോർ വാഹന വകുപ്പിന് സമർപ്പിച്ച നിർദേശമാണ് മാർച്ച് ഒന്നു മുതൽ പ്രാവർത്തികമാക്കുന്നത്.
ദുബായിയിൽ വിജയകരമായി നടപ്പാക്കിയിട്ടുള്ളതും ടാക്സികളിൽ പതിപ്പിച്ചിട്ടുള്ളതുമായ സ്റ്റിക്കർ കേരളത്തിലും നടപ്പാക്കണമെന്നതായിരുന്നു മത്യാസിന്റെ നിർദേശം. സംസ്ഥാന ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ കഴിഞ്ഞ 24ന് ചേർന്ന യോഗം മത്യാസിന്റെ നിർദേശം ചർച്ച ചെയ്യുകയും അംഗീകരിക്കുകയുമായിരുന്നു.
യാത്രാവേളയിൽ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്താൽ യാത്ര സൗജന്യം എന്നതാണ് ദുബായിയിലെ ടാക്സികളിലെ സ്റ്റിക്കർ.
ഇതേ വാചകം ഇംഗ്ലീഷിലും മലയാളത്തിലും പ്രിന്റ് ചെയ്ത് ഡ്രൈവർ സീറ്റിന് പിന്നിലായി, യാത്രക്കാർക്ക് അഭിമുഖമായി പതിച്ചിരിക്കണം. അല്ലെങ്കിൽ ഇതേ സ്ഥാനത്ത് ഇരുണ്ട പാശ്ചാത്തലത്തിൽ വെള്ള അക്ഷരത്തിൽ എഴുതി വയ്ക്കണം.
ഇത് സിഎഫ് ടെസ്റ്റ് വ്യവസ്ഥകളിൽ ഉൾപ്പെടുത്തും. ഇത് നടപ്പാക്കാതെ സിഎഫ് ടെസ്റ്റിന് എത്തുന്ന ഓട്ടോകളെ പരിഗണിക്കേണ്ടതില്ല എന്നാണ് ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർമാർക്കും റീജണൽ ട്രാൻസ് പോർട്ട് ഓഫീസർമാർക്കും എൻഫോഴ്സ്മെന്റ് ആർടിഒ മാർക്കും ജോയിന്റ് ആർടിഒ മാർക്കും ട്രാൻസ് പോർട്ട് കമ്മീഷണർ കഴിഞ്ഞ 15ന് നല്കിയിരിക്കുന്ന നിർദേശം.