തിരുവനന്തപുരം: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട റവന്യു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഔദ്യോഗിക നടപടികൾ ഇന്നുണ്ടായേക്കും. കണ്ണൂർ ജില്ലാ കളക്ടർ അരുണ് കെ. വിജയനെ മാറ്റുന്നതടക്കമുള്ള നടപടികളാകും സർക്കാർ സ്വീകരിക്കുക.
മൊഴിയെടുക്കൽ പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്ത് എത്തിയ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ. ഗീത ഇന്നലെ റിപ്പോർട്ട് അന്തിമമാക്കുന്നതിന്റെ തിരക്കിലായിരുന്നു.
വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി കെ. രാജനും റവന്യു ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത "എന്റെ ഭൂമി' പോർട്ടലിന്റെ ഉദ്ഘാടന ചടങ്ങ് നടന്നിരുന്നു.
അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ലഭിക്കുന്ന മുറയ്ക്കു നടപടിയുണ്ടാകുമെന്നും മന്ത്രി കെ. രാജൻ ചടങ്ങിൽ സംസാ രിക്കവേ സൂചിപ്പിച്ചു. ഇന്നു മന്ത്രിസഭായോഗം നടക്കുന്നതിനാൽ ഇതിനു മുൻപുതന്നെ റിപ്പോർട്ട് നൽകണമെന്നാണ് ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറോട് റവന്യു മന്ത്രി നിർദേശിച്ചിട്ടുള്ളത്.
റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്കു പോകുമോ എന്ന കാര്യം വ്യക്തമല്ല.എഡിഎമ്മായിരുന്ന നവീൻ ബാബു മികച്ച ഉദ്യോഗസ്ഥനാണെന്ന നിലപാട് റവന്യു മന്ത്രി ഇന്ന ലെയും ആവർത്തിച്ചു.
പെട്രോൾ പന്പിന്റെ എൻഒസിയുമായി ബന്ധപ്പെട്ട ഫയലിൽ നവീൻ ബാബു വീഴ്ച വരുത്തിയിട്ടില്ലെന്ന് ഗീതയുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കൈക്കൂലി വാങ്ങിയതിനും പ്രാഥമിക ഘട്ടത്തിൽ രേഖയോ സാഹചര്യത്തെളിവോ ലഭ്യമായിരുന്നില്ല.
എന്നാൽ, നവീൻ ബാബുവിനു കൈക്കൂലി നൽകിയെന്ന മൊഴി പെട്രോൾ പന്പുടമായ പ്രശാന്തൻ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർക്കു തിങ്കളാഴ്ച നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗീതയുടെ റിപ്പോർട്ടിൽ എന്താണു വിശദീകരണ മെന്നാണ് ഇനി അറിയേണ്ടത്. പല ഫയലുകളിലും പരാതികളിലും വ്യത്യസ്ത പേരാണ് പ്രശാന്തൻ ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ.
കൈക്കൂലിക്കഥ കെട്ടിച്ചമച്ചതെന്ന സംശയം ബലപ്പെടുന്നു കണ്ണൂർ: പെട്രോൾ പന്പ് വിഷയം സംബന്ധിച്ച് കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരേ കൈക്കൂലി ആരോപണം കെട്ടിച്ചമച്ചതെന്നു സംശയം ബലപ്പെടുന്നു.
മുഖ്യമന്ത്രിക്കയച്ച പരാതിയിലും പന്പിനായുള്ള സ്ഥലത്തിന്റെ പാട്ടക്കരാർ, എൻഒസി അപേക്ഷ എന്നിവയിലെ പേരുകളിലും ഒപ്പുകളിലും വ്യത്യാസം കണ്ടെത്തിയതോടെ കൈക്കൂലി ആരോപണം കെട്ടിച്ചമച്ചതാണെന്ന സംശയം ബലപ്പെടുകയാണ്.
പെട്രോൾ പന്പിന്റെ എൻഒസിക്കായി നവീൻ ബാബു കൈക്കൂലിയായി 98,500 രൂപ വാങ്ങിയെന്നു കാണിച്ച സംരംഭകനായ പ്രശാന്ത് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ടി.വി. പ്രശാന്തൻ എന്നാണ് പേരെഴുതിയത്.
പെട്രോൾ പന്പുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷയിലും പന്പിനായുള്ള സ്ഥലത്തിന്റെ പാട്ടക്കരാ റിലും ഉപയോഗിച്ചത് ടി.വി. പ്രശാന്ത് എന്ന പേരാണ്.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ താത്കാലിക ജീവനക്കാരനായ സംരംഭകന്റെ മെഡിക്കൽ കോളജ് ഓഫീസിലെ ഔദ്യോഗിക രേഖകളിലും ടി.വി. പ്രശാന്ത് എന്നാണു പേര്. മുഖ്യമന്ത്രിക്കയച്ച പരാതി, പാട്ടക്കരാർ, എൻഒസി അപേക്ഷ എന്നിവയിലെ ഒപ്പുകളും വ്യത്യസ്തമാണ്.