പാലക്കാട്: നഗരസഭാ കാര്യാലയത്തിനുമുന്നിൽ സ്ഥാപിച്ചിരുന്ന, ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഫ്ലക്സ് ബോർഡ് കത്തിയനിലയിൽ കണ്ടെത്തി. ശോഭാ സുരേന്ദ്രനു പാലക്കാടൻ കോട്ടയിലേക്കു സ്വാഗതം എന്നെഴുതിയ ഫ്ലക്സാണ് ഇന്നലെ രാവിലെയോടെ ഭാഗികമായി കത്തിനശിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ ഫ്ലക്സ് നീക്കംചെയ്തു.
ഉപതെരെഞ്ഞടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളുടെ പട്ടികയിൽ നേരത്തേ ശോഭാ സുരേന്ദ്രന്റെ പേരും ഉണ്ടായിരുന്നു. എന്നാൽ സി. കൃഷ്ണകുമാറിനെയാണു ബിജെപി ദേശീയ നേതൃത്വം സ്ഥാനാർഥിയായി തീരുമാനിച്ചത്. സ്ഥാനാർഥി ചർച്ചകൾ നടന്ന സമയത്താണ് ശോഭയെ സ്വാഗതം ചെയ്തുള്ള ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.
സംഭവത്തിൽ സൗത്ത് പോലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. പാലക്കാട് നഗരസഭ ബിജെപിയാണു ഭരിക്കുന്നത്. നേരത്തേ ബിജെപിക്കുള്ളിൽ സംഘടനാ പ്രശ്നങ്ങളുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
ശോഭാ സുരേന്ദ്രൻ വിഭാഗവും കൃഷ്ണകുമാർ വിഭാഗവും തമ്മിലുള്ള പ്രശ്നങ്ങളാണോ സംഭവത്തിലേക്കു നയിച്ചതെന്ന സംശയങ്ങൾ ഉയരുന്നുണ്ട്. ആരാണു കത്തിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
പാർട്ടിയിൽ ഭിന്നതയില്ലെന്നും സംഭവത്തിനുപിന്നിൽ സാമൂഹികവിരുദ്ധരാണെന്നും ചൂണ്ടിക്കാട്ടി ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ നിയമനടപടി തുടരുമെന്നും പോലീസിൽ പരാതിനൽകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശോഭാ സുരേന്ദ്രന്റെ ഫ്ലക്സ് കത്തിച്ച സംഭവം എൽഡിഎഫിന്റെയും യുഡിഎഫിന്റെയും തന്ത്രമാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രതികരണം.
രണ്ടാഴ്ചയായി ഫ്ലക്സ് ബോർഡ് അവിടെ ഇരിക്കുന്നു. ഇപ്പോൾ കത്തിച്ച് വാർത്തയാക്കുന്നു. അവസാനമെടുക്കേണ്ട ആയുധങ്ങൾ 21 ദിവസംമുൻപ് എടുക്കുകയാണ് എൽഡിഎഫും യുഡിഎഫുമെന്നും അദ്ദേഹം പറഞ്ഞു.