ആവേശക്കൊടുമുടിയിൽ യുഡിഎഫ്
Tuesday, October 22, 2024 2:46 AM IST
കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടുന്ന എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ പത്രിക സമർപ്പിക്കാനിരിക്കേ ജില്ലയിൽ യുഡിഎഫ് നേതാക്കളും അണികളും ആവേശക്കൊടുമുടിയിൽ.
പ്രിയങ്കയുടെ പത്രികാസമർപ്പണവേളയിൽ അമ്മയും കോണ്ഗ്രസ് നേതാവുമായ സോണിയ ഗാന്ധി, സഹോദരനും ലോക്സഭാ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ ജില്ലാ ആസ്ഥാനത്തുണ്ടാകുമെന്ന വിവരം യുഡിഎഫ് നേതാക്കളെയും പ്രവർത്തകരെയും ആവേശത്തിലാക്കി. ജില്ലയിൽ ദീർഘകാലത്തിനുശേഷമാണ് സോണിയ ഗാന്ധിയുടെ സാന്നിധ്യം.
സോണിയ, രാഹുൽ, പ്രിയങ്ക, ഖാർഗെ എന്നിവർ ഇന്നു വൈകുന്നേരം ജില്ലയിൽ എത്തുമെന്നാണ് അറിയുന്നത്. ഒന്നിച്ചല്ല നാലു പേരുടെയും വരവ്. രാഹുലും പ്രിയങ്കയും മൈസൂരുവിൽ വിമാനമിറങ്ങി കാർ മാർഗം ബത്തേരിയിൽ എത്തും. ബത്തേരി സപ്ത റിസോട്ടിലാണു രാത്രി തങ്ങുക. മല്ലികാർജുൻ ഖാർഗെ വ്യോമമാർഗം കണ്ണൂരിലെത്തും. കാറിലാണു കണ്ണൂരിൽനിന്നു വയനാട്ടിലേക്കുള്ള യാത്ര.
സോണിയ ഗാന്ധി ഏത് വിമാനത്താവളത്തിൽ ഇറങ്ങുമെന്നതിൽ വ്യക്തതയായില്ല. രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം അവരും ഡൽഹിയിൽനിന്നുള്ള യാത്രയിൽ ഉണ്ടാകുമെന്നാണു കോണ്ഗ്രസ് നേതാക്കൾ നൽകുന്ന സൂചന.
പത്രികാസമർപ്പണത്തിനു മുന്നോടിയായി നാളെ കൽപ്പറ്റയിൽ നടത്തുന്ന റോഡ്ഷോ അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണു യുഡിഎഫ് നേതൃത്വം. രാവിലെ 10ന് പുതിയ സ്റ്റാൻഡ് പരിസരത്താണ് റോഡ് ഷോ തുടക്കം.
തുറന്ന വാഹനത്തിലാണ് രാഹുലും പ്രിയങ്കയും റോഡ് ഷോയുടെ ഭാഗമാകുക. മുനിസിപ്പൽ ഓഫീസിനും എസ്കെഎംജെ സ്കൂളിനും ഇടയിൽ സജ്ജമാക്കുന്ന താത്കാലിക വേദിയിൽ സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും യുഡിഎഫ് പ്രവർത്തകരെ അഭിവാദ്യം ചെയ്യും. ആരോഗ്യ പ്രശ്നങ്ങളാൽ കുറച്ചുകാലമായി പൊതുപരിപാടികളിൽനിന്നു വിട്ടുനിൽക്കുകയാണ് സോണിയ ഗാന്ധി.