കൊച്ചി: ഒളിമ്പിക്സ് മാതൃകയില്‍ ഇത്തവണ ആരംഭിക്കുന്ന കേരള സ്കൂള്‍ കായിക മേളയ്ക്ക് ആതിഥേയത്വം വഹിക്കുന്ന കൊച്ചി കായിക പ്രതിഭകളെ വരവേല്‍ക്കാന്‍ അവസാനവട്ട ഒരുക്കത്തില്‍. 17 വേദികളിലായി നവംബര്‍ നാലു മുതല്‍ 11 വരെയാണു മേള. 24,000 കായികപ്രതിഭകള്‍ 39 ഇനങ്ങളിലായി മത്സരിക്കും. വിദ്യാര്‍ഥീ പങ്കാളിത്തം കൊണ്ട് ഏഷ്യയിലെതന്നെ ഏറ്റവും വലിയ കായികമേളയാണിത്.
നാലിനു വൈകുന്നേരം കലൂര്‍ സ്റ്റേഡിയത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. മേളയോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനം നടന് മമ്മൂട്ടി നിര്‍വഹിക്കും.
11 ന് മഹാരാജാസ് കോളജില്‍ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ എവര്‍ റോളിംഗ് ട്രോഫി അടക്കം വിജയികള്‍ക്ക് പ്രൈസ് മണിയും മെഡലും സര്‍ട്ടിഫിക്കറ്റും മുഖ്യമന്ത്രി സമ്മാനിക്കും.
മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി 2000 ഒഫീഷല്‍സ്, 500 സെലക്ടര്‍മാര്‍, 2000 വോളണ്ടിയേഴ്സ് എന്നിവരുണ്ടാകും. കഴിഞ്ഞ തവണത്തേതുപോലെ രാത്രിയും പകലുമാകും മത്സരങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ കായികമേളകളായ ഒളിമ്പിക്സ്, ലോക ചാമ്പ്യന്‍ഷിപ്പുകള്‍ എന്നിവയുടെ പ്രാധാന്യം, പ്രസക്തി, സാധ്യത എന്നിവ കുട്ടികളില്‍ എത്തിക്കുന്നതിനാണ് ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കായികമേള ഒളിമ്പിക്സ് മാതൃകയില്‍ വളരെ വിപുലമായി നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
പ്രചാരണ ജാഥകള്‍
കായികമേളയുടെ പ്രചാരണജാഥകള്‍ കാസര്‍ഗോഡുനിന്നും തിരുവനന്തപുരം ജില്ലയില്‍നിന്നും ആരംഭിച്ച് നവംബര്‍ മൂന്നിന് എറണാകുളത്ത് എത്തിച്ചേരും. തിരുവനന്തപുരത്തുനിന്ന് എവര്‍ റോളിംഗ് ട്രോഫിയും കാസര്‍ഗോഡുനിന്ന് ദീപശിഖയും ഭാഗ്യചിഹ്നം തക്കുടുവും വഹിച്ചുകൊണ്ടാണ് ജാഥകള്‍ സഞ്ചരിക്കുക. ജില്ലയിലെത്തുന്ന ജാഥകള്‍ വിപുലമായ സ്വീകരണത്തോടെ ഉദ്ഘാടനവേദിയായ കലൂര്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരും.
നോണ്‍വെജും വിളന്പും
കഴിഞ്ഞ സംസ്ഥാന കലോത്സവത്തിലെ ഭക്ഷണവിവാദത്തില്‍ തീര്‍പ്പു കല്‍പ്പിച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി. ഇത്തവണ മുതല്‍ കായികമേളയില്‍ നോണ്‍വെജും വിളമ്പുമെന്ന് മന്ത്രി വ്യക്തമാക്കി. എന്തെല്ലാം ഇനങ്ങളാണെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഓരോ ദിവസവും ഓരോ ഇനങ്ങളാകുമെന്ന സൂചനയാണു നല്‍കിയിട്ടുള്ളത്.
ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് ഇത്തവണ സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ച് ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് വിഭാഗവും ഇത്തവണ കായികമേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് ഗെയിംസ് ഇനങ്ങള്‍, 18 അത്ലറ്റിക് ഇനങ്ങള്‍ എന്നിവയിലായി 1800 കുട്ടികള്‍ മാറ്റുരയ്ക്കും. മേളയുടെ രണ്ടാം ദിനമായ അഞ്ചിനാണ് ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് നടക്കുക. കായിക താരങ്ങള്‍ക്ക് മുന്‍കൂട്ടി നിശ്ചയിക്കാതെതന്നെ തങ്ങള്‍ക്ക് ഇഷ്ടമുള്ള ഇനങ്ങളില്‍ തത്സമയം മത്സരിക്കാന്‍ ഇത്തവണ അവസരം ഉണ്ടാകും.
ഗള്‍ഫില്‍നിന്നും കായികതാരങ്ങള്‍ ഗള്‍ഫില്‍ കേരള സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും ഇത്തവണ മേളയില്‍ പങ്കെടുക്കുന്നുണ്ട്. എട്ടു സ്കൂളുകളിലെ കായികതാരങ്ങളാണു പങ്കെടുക്കുക. ആദ്യമായാണ് കേരളത്തിനുപുറത്തുള്ള വിദ്യാലയങ്ങളില്‍നിന്നുള്ള കായികതാരങ്ങള്‍ മേളയിലെത്തുന്നത്.
ഇവരുടെ യാത്ര ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുഖമന്ത്രി പിണറായി വിജയനും സ്കൂള്‍ മാനേജ്മെന്റും തമ്മില്‍ വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും.
മഴ ചതിച്ചാല്‍ ട്രാക്ക് ‘തെറ്റും’ കൊച്ചി: കേരള സ്കൂള്‍ കായികമേളയുടെ പ്രധാന വേദിയായി കണക്കാക്കുന്ന മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് സംഘാടകരെ ഇപ്പോള്‍ വലയ്ക്കുന്നത്. ഇവിടെ സിന്തറ്റിക് ട്രാക്കിന്റെ നിര്‍മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇടയ്ക്കിടെ മഴ ശക്തമാകുന്നതാണ് തടസം.
മഴ പെയ്തു തോര്‍ന്നശേഷം 24 മണിക്കൂറെങ്കിലും കഴിഞ്ഞേ പണികള്‍ തുടരാനാകൂ. മാസങ്ങള്‍ക്കുമുന്‍പ് പണികള്‍ ആരംഭിച്ചെങ്കിലും പൂര്‍ത്തീകരിക്കാനാകാത്തത് ഇതുമൂലമാണെന്ന് ഇന്നലെ വിദ്യാഭ്യാസമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കരാറുകാര്‍ പറഞ്ഞു.
മഴ തടസമായില്ലെങ്കിൽ നവംബര്‍ ഒന്നിനുള്ളില്‍ ട്രാക്കിലെ പണികള്‍ പൂര്‍ത്തീകരിക്കുമെന്ന് കരാറുകാര്‍ മന്ത്രിക്ക് ഉറപ്പ് നല്കി. എതെങ്കിലും സാഹചര്യത്തില്‍ ട്രാക്ക് ഒരുക്കാനായില്ലെങ്കില്‍ ബദല്‍മാര്‍ഗം കാണേണ്ടിവരുമെന്നും മന്ത്രി സൂചന നല്കി.