റെജി ജോസഫ്
കോട്ടയം: വിപണിയില്‍നിന്ന് ഷീറ്റ് വാങ്ങാതെ ടയര്‍ കമ്പനികളുടെ കെണി. അതിരൂക്ഷമായ പ്രതിസന്ധിയിലും ഇടപെടല്‍ നടത്താതെ നോക്കുകുത്തിയായി റബര്‍ ബോര്‍ഡ്.
ന്യായവില പ്രതീക്ഷിച്ച കര്‍ഷകരും ഉയര്‍ന്ന വിലയില്‍ ഷീറ്റ് വാങ്ങിയ വ്യാപാരികളുമാണ് വന്നഷ്ടത്തിലായത്. ഇന്നലെ ആര്‍എസ്എസ് നാല് ഗ്രേഡിന് 187 രൂപയും അഞ്ചാം ഗ്രേഡിന് 183 രൂപയുമാണ് നിരക്ക്. വ്യാപാരികള്‍ അഞ്ചു രൂപ താഴ്ത്തിയാണ് ചരക്കെടുത്തത്.
ഷീറ്റ് സംഭരിക്കണമെന്ന് ആവശ്യപ്പെട്ട് റബര്‍ ബോര്‍ഡ് ടയര്‍ കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ ദിവസവും വ്യവസായികളുടെ താത്പര്യത്തില്‍ വില താഴ്ത്തി പ്രഖ്യാപിക്കുകയാണ് റബര്‍ ബോര്‍ഡെന്ന് കർഷകർ ആരോപിക്കുന്നു.
ഒരു മാസത്തിനുള്ളില്‍ 60 രൂപയുടെ വിലത്തകര്ച്ചയുണ്ടായപ്പോഴും രണ്ടാഴ്ചയായി വ്യവസായികള്‍ ഷീറ്റ് വാങ്ങാതെ വന്നപ്പോഴും റബര്‍ ബോര്‍ഡ് യാതൊരു ഇടപെടലും നടത്തിയില്ല. അതത് ദിവസത്തെ വ്യാപാരം അവസാനിച്ചശേഷം വൈകുന്നേരത്തോടെ മാത്രം വില പ്രഖ്യാപിക്കുന്ന രീതിയും ബോര്‍ഡ് പതിവാക്കി. മുന്‍പ് ഉച്ചയോടെയാണ് വില പ്രഖ്യാപിച്ചിരുന്നത്.
210 രൂപയ്ക്കുവരെ കര്‍ഷകരില്‍നിന്ന് ഷീറ്റ് വാങ്ങിവച്ച വ്യാപാരികളും 240 രൂപ വില പ്രതീക്ഷിച്ച് ടാപ്പിംഗ് തുടര്‍ന്നുവന്ന കര്‍ഷകരുമാണ് വലിയ നഷ്ടത്തെ നേരിടുന്നത്. ഒരു കിലോ റബറിന് 250 രൂപവരെ ഉയര്‍ന്നതോടെ വര്‍ഷങ്ങളായി ടാപ്പിംഗ് നിര്‍ത്തിവച്ചിരുന്ന കര്‍ഷകരും ഉത്പാദനം പുനരാരംഭിച്ചു.
വളപ്രയോഗത്തിനും മഴമറയ്ക്കും സ്പ്രെയിംഗിനുമായി വലിയ തുക മുടക്കിയ കര്‍ഷരാണ് ഇപ്പോള്‍ പ്രതിസന്ധിയെ നേരിടുന്നത്. വ്യവസായ ആവശ്യത്തിനുവേണ്ട തോതില്‍ ഉത്പാദനമില്ലെന്നും അഞ്ചു ലക്ഷം ടണ്ണിന്റെ കുറവുണ്ടാകുമെന്നും ഈ സാഹചര്യത്തില്‍ അഞ്ചു വര്‍ഷത്തേക്കു വില 225 മുകളില്‍ നില്‍ക്കുമെന്നും കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം ലാറ്റക്സ് വില 240 രൂപയിലെത്തിയ വേളയിലും മെച്ചപ്പെട്ട ഷീറ്റ് ഉത്പാദിപ്പിച്ച് വില ഉറപ്പാക്കണമെന്ന് കര്‍ഷകരെ റബര്‍ ബോര്‍ഡ് ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു.
ഇത്തരത്തില്‍ മെച്ചപ്പെട്ട ഷീറ്റ് തയാറാക്കിയപ്പോഴാണ് വില അതിവേഗം താഴ്ന്നു തുടങ്ങിയത്. ഇറക്കുമതി വന്‍തോതില്‍ തുടരുന്നതിനാല്‍ വില താഴാന്‍ സാധ്യതയുണ്ടെന്നു പോലും ബോര്‍ഡ് സൂചന നല്‍കിയില്ല.
റബര്‍ ബോര്‍ഡിന്റെ ഒളിച്ചുകളി കോട്ടയം: ഓരോ മാസത്തെയും ഇറക്കുമതി, കയറ്റുമതി, ഉത്പാദനതോത് റബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കാത്തതില്‍ അവ്യക്തത. ജൂണ്‍ മുതല്‍ ഇതുവരെ മൂന്നു ലക്ഷം ടണ്‍ റബറിന്റെ ഇറക്കുമതി വന്നെന്നും വ്യവസായികള്‍ക്ക് അടുത്ത രണ്ടു മാസത്തേക്കുള്ള സ്റ്റോക്ക് കൈവശമുണ്ടെന്നും കര്‍ഷകര്‍ അറിഞ്ഞില്ല.
കഴിഞ്ഞ നാലു മാസമായി കണക്കുകള്‍ റബര്‍ ബോര്‍ഡ് പുറത്തുവിടുന്നില്ല. ഇവ അടിസ്ഥാനമാക്കി ഉത്പാദനം നടത്താന്‍ കര്‍ഷകര്‍ക്കോ ഷീറ്റ് വാങ്ങാന്‍ വ്യാപാരികള്‍ക്കോ സാധിക്കുന്നില്ല.
ഈ മാസവും അറുപതിനായിരം ടണ്‍ റബറിന്റെ ഇറക്കുമതിയുണ്ട്. അടുത്ത മാസം അരലക്ഷം ടണ്ണിന് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ അഭ്യന്തര ഷീറ്റ്വില കഴിഞ്ഞ വര്‍ഷത്തെ തോതില്‍ 140 രൂപയിലേക്ക് വ്യവസായ താത്പര്യത്തില്‍ റബര്‍ ബോര്‍ഡ് ഇടിച്ചുതാഴ്ത്തുമെന്നാണ് സൂചനകള്‍.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 180 രൂപ വിലസ്ഥിരതയുടെ പ്രയോജനം കര്‍ഷകര്‍ വാങ്ങിയെടുക്കട്ടെ എന്നാണ് നിലപാട്. സര്‍ക്കാര്‍ വിലസ്ഥിരതാപദ്ധതി കഴിഞ്ഞ വര്‍ഷം പ്രഹസനമായിരുന്നു.