എഡിഎം ജീവനൊടുക്കിയ സംഭവം ; അന്വേഷണത്തിന് ജില്ലയ്ക്കു പുറത്തുള്ള ഉന്നത ഉദ്യോഗസ്ഥൻ?
Tuesday, October 22, 2024 2:14 AM IST
കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി ജില്ലയ്ക്കു പുറത്തുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥനെ നിയോഗിച്ചേക്കും.
നിലവിൽ കണ്ണൂർ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിയാണു കേസ് അന്വേഷണം നടത്തുന്നത്. കളക്ടർ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ അന്വേഷണപരിധിയിലായിരിക്കേ ജില്ലയിലെതന്നെ ഒരു എസ്എച്ച്ഒ അന്വേഷണം നടത്തുന്പോൾ നിരവധി പരിമിതികൾ നേരിടാൻ സാധ്യതയുണ്ട്.
ദിവ്യയുമായി സൗഹൃദമുള്ളയാളാണ് അന്വേഷണ ഉദ്യോഗസ്ഥനെന്ന ആരോപണവും ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് നവീൻ ബാബുവിന്റെ ബന്ധുക്കളിലും അതൃപ്തിയുണ്ട്. ഇക്കാര്യം പരിഗണിച്ച് അന്വേഷണത്തിനു ജില്ലയ്ക്കു പുറത്തുള്ള എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷണച്ചുമതല കൈമാറിയേക്കുമെന്നാണു സൂചന.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം നവീൻ ബാബുവിന്റെ വീട് സന്ദർശിക്കുകയും പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തിരുന്നു.
നവീൻ ബാബുവിന്റെ ചില ബന്ധുക്കൾ അന്വേഷണം സംബന്ധിച്ചുള്ള തങ്ങളുടെ അതൃപ്തി എം.വി. ഗോവിന്ദന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും സൂചനയുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ പാർട്ടി പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിക്കാൻ സർക്കാരിനോടു ശിപാർശ ചെയ്തേക്കാനും സർക്കാർ അത് അംഗീകരിക്കാനുമാണു സാധ്യത.
സംസ്ഥാനത്തുതന്നെ ഇത്രയും പ്രമാദമായ കേസ് അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണസംഘം പോലും രൂപവത്കരിക്കാത്തതു സംബന്ധിച്ച് വിമർശനങ്ങളും ഉയരുന്നുണ്ട്.
നവീൻ ബാബു കൈക്കൂലി മേടിച്ചിട്ടില്ലെന്നു സർക്കാരും സിപിഎം നേതൃത്വവും പറയുന്പോഴും നവീൻ ബാബുവിനെ കൈക്കൂലിക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും ആരോപണമുണ്ട്.
സംഭവം നടന്ന് ആറു ദിവസം കഴിഞ്ഞിട്ടും പ്രതിപ്പട്ടികയിൽ ചേർത്ത പി.പി. ദിവ്യയുടെ മൊഴിയെടുക്കാനോ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകാനോ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ല. ദിവ്യ സ്ഥലത്തില്ലെന്നാണു പോലീസ് നൽകുന്ന വിശദീകരണം.