തിരുവനന്തപുരം: ശബരിമല തീർഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം ചേർന്നു.
കോന്നി മെഡിക്കൽ കോളജ് ബേസ് ആശുപത്രിയായി പ്രവർത്തിപ്പിക്കാൻ തീരുമാനമായി. ഇതിനായി മെഡിക്കൽ കോളജിൽ വേണ്ടത്ര സൗകര്യങ്ങളൊരുക്കും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അടിയന്തര കാർഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കും.
മികച്ച ചികിത്സയോടൊപ്പം പകർച്ചവ്യാധി പ്രതിരോധവും മുന്നിൽ കണ്ടുള്ള നടപടികൾ സ്വീകരിക്കും. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകൾ കർശനമായ പരിശോധനകൾ നടത്തും. ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. പന്പ ആശുപത്രിയിൽ വിപുലമായ കണ്ട്രോൾ റൂം സ്ഥാപിക്കാനും തീരുമാനിച്ചു.
മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്പ് മതിയായ സംവിധാനങ്ങൾ ഒരുക്കാനും ജീവനക്കാരെ നിയോഗിക്കാനും ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി. വിവിധ സ്പെഷാലിറ്റികളിലെ ഡോക്ടർമാരെ ആരോഗ്യ വകുപ്പിൽനിന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും നിയോഗിക്കും.
മെഡിക്കൽ കോളജുകളിൽനിന്ന് വിദഗ്ധ കാർഡിയോളജി ഡോക്ടർമാരേയും ഫിസിഷ്യൻമാരെയും നിയോഗിക്കും. സന്നിധാനം, പന്പ, നിലയ്ക്കൽ, ചരൽമേട് (അയ്യപ്പൻ റോഡ്), നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിൽ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്പെൻസറികൾ പ്രവർത്തിക്കും. പന്പയിലെയും സന്നിധാനത്തേയും ആശുപത്രികൾ നവംബർഒന്നു മുതൽ പ്രവർത്തും. ബാക്കിയുള്ളവ നവംബർ 15 മുതൽ പ്രവർത്തനമാരംഭിക്കും
. എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റർ, വെന്റിലേറ്റർ, കാർഡിയാക് മോണിറ്റർ എന്നിവയുണ്ടാകും. നിലയ്ക്കലും പന്പയിലും പൂർണ സജ്ജമായ ലാബ് സൗകര്യമുണ്ടാകും. പന്പയിലും സന്നിധാനത്തും ഓപ്പറേഷൻ തിയറ്ററുകൾ പ്രവർത്തിക്കും. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ താത്കാലിക ഡിസ്പെൻസറിയും പ്രവർത്തിക്കും.
അടൂർ ജനറൽ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, തിരുവല്ല ജില്ലാ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, എരുമേലി, കോഴഞ്ചേരി, മുണ്ടക്കയം, വണ്ടിപ്പെരിയാർ, കുമളി, ചെങ്ങന്നൂർ തുടങ്ങി 15 ഓളം ആശുപത്രികളിൽ പ്രത്യേക ചികിത്സാ സൗകര്യങ്ങളും ഒരുക്കും.
എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്സിജൻ പാർലറുകൾ എന്നിവ പന്പ മുതൽ സന്നിധാനം വരെയുള്ള യാത്ര യ്ക്കിടയിൽ 15 സ്ഥലങ്ങളിലായി സ്ഥാപിക്കും. കാനനപാതയിൽ നാല് എമർജൻസി സെന്ററുകളും സ്ഥാപിക്കും.
ഹൃദയാഘാതം വരുന്ന തീർഥാടകർക്കായി ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിബ്രിഫ്രിലേറ്റർ ഉൾപ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്സുമാർ 24 മണിക്കൂറും ഈ കേന്ദ്രങ്ങളിൽ ഉണ്ടാകും.