വളാഞ്ചേരിയില്‍ ഭര്‍തൃമതിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
Saturday, June 22, 2024 3:52 AM IST
മലപ്പുറം: വളാഞ്ചേരിയില്‍ ഭര്‍തൃമതിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കേസില്‍ രണ്ടുപേര്‍ പോലീസ് കസ്റ്റഡിയിലായി. എടയൂര്‍ സ്വദേശികളായ വെള്ളാട്ട് പടി സുനില്‍ കുമാര്‍ (34), താമിതൊടി ശശികുമാര്‍ (37) എന്നിവരെയാണ് തിരൂര്‍ ഡിവൈഎസ്പി പി.പി . ഷംസ് കസ്റ്റഡിയിലെടുത്തത്.
കൂട്ടബലാത്സംഗത്തിനിരയായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയെ ആദ്യം വളാഞ്ചേരി നടക്കാവ് ആശുപത്രിയില്‍ പ്രവേശപ്പിക്കുകയും ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായതോടെ പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
കഴിഞ്ഞ 16നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കടന്ന മൂന്നംഗ സംഘം ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. സംഭവത്തിനുശേഷം കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്ന യുവതിയോട് സുഹൃത്തുക്കള്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. കേസിലുള്‍പ്പെട്ട മൂന്നാമത്തെ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.