കേന്ദ്ര സ്ഫോടകവസ്തു നിയമ ഭേദഗതിക്കെതിരേ മന്ത്രിസഭ
Thursday, October 24, 2024 2:09 AM IST
തിരുവനന്തപുരം: ആരാധനാലയങ്ങളിലെ വെടിക്കെട്ടു നടത്തിപ്പിനെ ദോഷകരമായി ബാധിക്കുന്ന കേന്ദ്ര സ്ഫോടകവസ്തു നിയമത്തിനു കീഴിലെ ചട്ടത്തിലെ ഭേദഗതിയിൽ മാറ്റം വരുത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു.
ഒക്ടോബർ 11നു കേന്ദ്രസർക്കാർ പുറപ്പെടുവിച്ച എക്സ്പ്ലോസീവ് ആക്ട് ഭേദഗതി തൃശൂർപൂരം ഉൾപ്പെടെയുള്ള സംസ്ഥാനത്തെ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തിൽ മന്ത്രിസഭായോഗം ഉത്കണഠയും രേഖപ്പെടുത്തി. ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നതിന് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനു കത്തയ്ക്കും.
കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രാലയം പുറത്തിറക്കിയ കേന്ദ്ര സർക്കാരിന്റെ പുതിയ ചട്ടം അനുസരിച്ച് സ്ഫോടക വസ്തു നിയമത്തിൽ വെടിക്കെട്ടുപുരയിൽ നിന്ന് 200 മീറ്റർ അകലെ മാത്രമേ ഫയർലൈൻ പാടുള്ളൂ. 2008ലെ വിജ്ഞാപന പ്രകാരം ഇത് 45 മീറ്ററായിരുന്നു. പുതിയ ചട്ട ഭേദഗതിയിൽ കാണികളുടെ സ്ഥാനം ഇനിമുതൽ വെടിക്കെട്ട് സ്ഥലത്തിന്റെ 300 മീറ്റർ അകലെയായിരിക്കണം.
ഈ ഉത്തരവു പ്രകാരം കേരളത്തിലെ ആരാധനാലയങ്ങളിൽ ഒന്നിൽപോലും പെരുന്നാൾ, ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി വെടിക്കെട്ട് നടത്താനാകില്ല.