കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് അയ്യപ്പൻകാവിനു സമീപം നിയന്ത്രണംവിട്ട കാർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കോങ്ങാട് മണിക്കശേരി, അരപ്പാറ സ്വദേശികളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി.
കോങ്ങാട് കീഴ്മുറി മണ്ണാംതറ കൃഷ്ണന്റെയും ഓമനയുടെയും മകൻ ഓട്ടോ ഡ്രൈവർ കെ.കെ. വിജേഷ് (35), വെള്ളയംതോട് വിജയകുമാറിന്റെയും ജാനകിയുടെയും മകൻ വിഷ്ണു (29), വീണ്ടപ്പാറ വീണ്ടകുന്ന് ചിദംബരത്തിന്റെ മകൻ രമേഷ് (31), മണിക്കശേരി എസ്റ്റേറ്റ് സ്റ്റോപ്പിൽ മുഹമ്മദിന്റെ മകൻ അഫ്സൽ (18), കാരാകുർശി മാങ്കുറിശി കാവ് കൊയ്യാകാട്ടിൽ മനോജിന്റെ മകൻ മഹേഷ് (24) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു അപകടം. കല്ലടിക്കോട് ദേശീയപാതയിൽ കാട്ടുശേരി അയ്യപ്പൻകാവിനു സമീപം എതിരേ വന്ന ലോറിയിൽ കാർ ഇടിച്ചുകയറുകയായിരുന്നു. നാലുപേർ സംഭവസ്ഥലത്തും ഒരാൾ പാലക്കാട് ജില്ലാ ആശുപത്രിയിലുമാണു മരിച്ചത്.
കോങ്ങാടുനിന്നു മണ്ണാർക്കാട് ഭാഗത്തേക്കു പോകുകയായിരുന്നു കാർ. മഴയിൽ നിയന്ത്രണംവിട്ട് തെന്നിനീങ്ങി ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. അപകടസമയത്ത് ചാറ്റൽമഴയുണ്ടായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. പിന്നാലെത്തിയ വണ്ടികളിലുണ്ടായിരുന്നവരും കല്ലടിക്കോട് പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിനു നേതൃത്വംനൽകി. നടപടികൾ പൂർത്തിയാക്കി മൃതദേഹം കോങ്ങാട് പൊതുദർശനത്തിനു വച്ചു.
വി.കെ. ശ്രീകണ്ഠൻ എംപി, കെ. ശാന്തകുമാരി എംഎൽഎ തുടങ്ങിയ നേതാക്കൾ സ്ഥലത്തെത്തി അന്തിമോപചാരമർപ്പിച്ചു. വൻ ജനാവലിയാണ് പൊതുദർശനത്തിനെത്തിയത്.
കല്ലടിക്കോട് ഗ്രാമം ഉണർന്നത് ദുരന്തവാർത്ത കേട്ട് കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് അയ്യപ്പൻകാവിനു സമീപം ചൊവ്വാഴ്ച അർധരാത്രിയുണ്ടായ അപകടത്തിന്റെ ഭീകരത പ്രദേശവാസികൾ അറിഞ്ഞത് നേരം വെളുത്തപ്പോൾ.
സുഹൃത്തുക്കളും ഒരുമിച്ചു ജോലിയെടുക്കുന്നവരുമായ മൂന്നുപേരും മറ്റു രണ്ടു സുഹൃത്തുക്കളുമായി രാത്രിയാണു കാറിൽ യാത്ര തിരിച്ചത്. രാത്രി പത്തുവരെ ഇവർ കോങ്ങാട് പട്ടണത്തിൽ ഉണ്ടായിരുന്നു. മഹേഷിനെ വീട്ടിൽ കൊണ്ടാക്കാനാണു സുഹൃത്തുക്കൾ കാറിൽ പുറപ്പെട്ടതെന്നാണു സൂചന.
കാഞ്ഞിക്കുളത്തുനിന്നു ദേശീയപാതയിലേക്കു കയറി 500 മീറ്റർ പിന്നിട്ടപ്പോഴേക്കും ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് എതിരേ വന്ന ലോറിയിൽ ഇടിച്ചുകയറുകയായിരുന്നു. പൂർണമായും തകർന്ന കാറിനുള്ളിൽനിന്നു വളരെ പണിപ്പെട്ടാണ് എല്ലാവരെയും പുറത്തെടുത്തത്.