"രണ്ട് എംപിമാരുള്ള ഏക ലോക്സഭാ മണ്ഡലമായി വയനാട് മാറും'; പ്രിയങ്കയെക്കുറിച്ച് പറയുന്നതിനിടെ ബാല്യം ഓർത്തെടുത്ത് രാഹു
Thursday, October 24, 2024 2:55 AM IST
കൽപ്പറ്റ: യുഡിഎഫ് പൊതുസമ്മേളനത്തിൽ പ്രിയങ്കയക്കുറിച്ച് പറയുന്നതിനിടെ ബാല്യകാലം ഓർത്തെടുത്ത് രാഹുൽ ഗാന്ധി. വയനാട് മണ്ഡലത്തോടുള്ള ഉത്തരവാദിത്വം പ്രിയങ്ക ആത്മാർത്ഥതയോടെ നിറവേറ്റുമെന്ന് ഉറപ്പുനൽകുന്നതിനിടെയാണ് രാഹുൽ കുട്ടിക്കാല ഓർമകൾ ചികഞ്ഞെടുത്തത്.
കുട്ടിക്കാലത്ത് കൂട്ടുകാർക്കുവേണ്ടി ഏതറ്റം വരെയും പോകുന്നതായിരുന്നു പ്രിയങ്കയുടെ പ്രകൃതം. സുഹൃത്തുക്കൾക്കുവേണ്ടി ശക്തമായി നിലകൊള്ളുന്നത് കടമയായാണ് പ്രിയങ്ക കണ്ടിരുന്നത്.
മുതിർന്നപ്പോഴും ഈ സ്വഭാവവിശേഷം തുടർന്നു. പിതാവ് കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ വിഷമഘട്ടത്തിൽ അമ്മയെ സംരക്ഷിച്ചതു പ്രിയങ്കയാണ്. കുടുംബത്തിനുവേണ്ടി ഏതു ത്യാഗത്തിനും അവർ സന്നദ്ധയാണ്.
വയനാടിനെ സ്വന്തം കുടുംബമായാണു താനും പ്രിയങ്കയും കാണുന്നത്. തന്റെ സഹോദരിയുടെ സംരക്ഷണം വയനാട്ടുകാർ ഏറ്റെടുക്കണം. പ്രിയങ്ക മണ്ഡലത്തിനൊപ്പം നിൽക്കും. പ്രശ്നങ്ങളുടെ പരിഹാരത്തിന് ഊർജം പൂർണമായും ചെലവഴിക്കും.
രാജ്യത്ത് രണ്ട് എംപിമാരുള്ള ഏക ലോക്സഭാ മണ്ഡലമായി വയനാട് മാറാൻ പോകുകയാണ്. ഔദ്യോഗിക പ്രതിനിധിയായി പ്രിയങ്കയും അനൗദ്യോഗിക പ്രതിനിധിയായി താനും ലോക്സഭയിൽ ഉണ്ടാകും.
പ്രതിസന്ധി ഘട്ടത്തിൽ വയനാട് തനിക്കൊപ്പം നിന്നു. വയനാട് തനിക്കുവേണ്ടി എന്തു ചെയ്തുവെന്നു വാക്കുകളാൽ വിവരിക്കാൻ കഴിയില്ല. മനസിൽ ആഴത്തിലുണ്ടാകുന്ന വികാരം പറഞ്ഞു ഫലിപ്പിക്കുന്നതു ശ്രമകരമാണ്.
കർമത്തിലൂടെയാണ് അതു പ്രകടിപ്പിക്കാനാകുക. താനും വയനാടുമായുള്ള ബന്ധം എങ്ങനെയാണെണു പ്രിയങ്കയ്ക്ക് അറിയാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.