ജിഎസ്ടി റെയ്ഡ് നികുതിവെട്ടിപ്പുകാരായി ചിത്രീകരിക്കാൻ: സ്വർണ വ്യാപാരികൾ
Friday, October 25, 2024 1:10 AM IST
കൊച്ചി: തൃശൂരിലെ സ്വർണവ്യാപാര, വ്യവസായമേഖലയിൽ ജിഎസ്ടി ഉദ്യോഗസ്ഥർ നടത്തിവരുന്ന റെയ്ഡ് ഈ മേഖലയെ നികുതിവെട്ടിപ്പുകാരായി ചിത്രീകരിക്കാനും അപമാനിക്കാനുമുള്ള സംഘടിതശ്രമത്തിന്റെ ഭാഗമാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ കുറ്റപ്പെടുത്തി.
ഒരു ലക്ഷം കോടി രൂപയ്ക്കു മുകളിൽ വാർഷികവിറ്റുവരവുള്ള സ്വർണവ്യാപാര മേഖലയിൽ 104 കിലോ സ്വർണം പിടിച്ചു എന്നുള്ളതു പർവതീകരിച്ചുകാണിക്കുകയാണ്.
സിസിടിവിയും മൊബൈൽ ഫോണുകളും ഓഫാക്കിയാണു ജിഎസ്ടി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിട്ടുള്ളത്. സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ ഉൾപ്പെടെയുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും നടന്നിട്ടുണ്ട്.
നിർമാണശാലകളിൽ ആഭരണങ്ങൾ നിർമിക്കുന്ന പല ഘട്ടങ്ങളുണ്ട്. സ്വർണം കഷണങ്ങളായും നൂലുകളായും പൊടികളായും വേർതിരിച്ചുവച്ചിട്ടുണ്ട്. ഇങ്ങനെ വേർതിരിച്ചതു കൂട്ടിയോജിപ്പിച്ച് എടുക്കുമ്പോഴാണ് ആഭരണമായി മാറുന്നത്.
അതെല്ലാം എങ്ങനെയാണു തൂക്കം എടുത്തിട്ടുള്ളതെന്ന് ഇവർ വെളിപ്പെടുത്തണം. റെയ്ഡ് നടന്ന സ്ഥാപനങ്ങളിൽ സ്വർണം ഓരോരോ എണ്ണമായിട്ടാണ് ഇവർ തൂക്കം എടുക്കുന്നത്. സ്വർണം ഒരുമിച്ചുതൂക്കിയെടുക്കുകയാണ് വേണ്ടത്. ആയിരക്കണക്കിന് എണ്ണം വരുമ്പോൾ തൂക്കത്തിൽ ചെറിയ വ്യത്യാസം വരാം.
ജിഎസ്ടി രജിസ്ട്രേഷൻ എടുത്തിട്ടുള്ള വ്യാപാരശാലകളിലും നിർമാണയൂണിറ്റുകളിലും മാത്രമാണ് റെയ്ഡ് നടത്തിയിട്ടുള്ളത്.
കള്ളക്കടത്തുസ്വർണം ഒഴുകിയെത്തുന്ന സമാന്തര സ്വർണവ്യാപാരമേഖലയെ തൊടാൻപോലും ഇവർക്കു ധൈര്യമില്ലെന്നു ഭാരവാഹികൾ പറഞ്ഞു. ഇത്രയും വിപുലമായ ഉദ്യോഗസ്ഥവൃന്ദം ഉണ്ടായിട്ടും ജിഎസ്ടി രജിസ്ട്രേഷൻ എടുക്കാതെ സ്വർണവ്യാപാരം ചെയ്യുന്ന കള്ളക്കടത്തുമേഖലയിലേക്കു പരിശോധനയ്ക്കായി പോയിട്ടില്ലെന്നും അവർ ആരോപിച്ചു.
സർക്കാരിലേക്ക് ഏറ്റവും കൂടുതൽ നികുതിവരുമാനം നൽകുന്ന സ്വർണവ്യാപാരമേഖലയെ തകർക്കാൻമാത്രമേ ഇത്തരം റെയ്ഡുകൾ ഉപകരിക്കൂ എന്നും സ്വർണവ്യാപാരമേഖലയോടു ശത്രുതാപരമായ നിലപാടാണ് അധികൃതർ സ്വീകരിക്കുന്നതെന്നും ഭാരവാഹികൾ ആരോപിച്ചു.