കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയിൽ എല്ലാ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു വിശുദ്ധ കുർബാനയെങ്കിലും ഏകീകൃതരീതിയിൽ അർപ്പിച്ചുതുടങ്ങുന്ന വൈദികർക്കെതിരേ 2024 ജൂൺ ഒൻപതിനു നൽകിയ സർക്കുലറിൽ അറിയിച്ച പ്രകാരമുള്ള കാനോനികമായ ശിക്ഷാനടപടികൾ ആരംഭിക്കുന്നതല്ലെന്ന് 32-ാ മത് സീറോമലബാർ മെത്രാൻ സിനഡിന്റെ പ്രത്യേക ഓൺലൈൻ സമ്മേളനം തീരുമാനിച്ചു.
14, 19 തീയതികളിൽ പൂർത്തിയായ സിനഡാണ് ഈ തീരുമാനമെടുത്തതെന്ന് മേജർ ആർച്ച്ബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപത ആർച്ച്ബിഷപ്പുമായ മാർ റാഫേൽ തട്ടിലും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരും സംയുക്തമായി പുറപ്പെടുവിച്ച സിനഡനന്തര അറിയിപ്പിൽ വ്യക്തമാക്കി.
സിനഡ് തീരുമാനങ്ങൾ ഇവയാണ്
1. റോമിലെ ഉന്നതാധികാരസമിതിയുടെ നിർദേശപ്രകാരം 2024 ജൂൺ ഒൻപതിനു നൽകിയ സർക്കുലർ സാധുവായി നിലനിൽക്കുന്നതാണ്. അതിനാൽ ജൂലൈ മൂന്നു മുതൽ സീറോമലബാർ കുർബാനയർപ്പിക്കുന്ന എല്ലാ വൈദികരും 2021 നവംബർ 28ന് പ്രാബല്യത്തിൽ വന്ന തക്സയിൽ നിർദേശിച്ചിരിക്കുന്നതുപോലെ ഏകീകൃതരീതിയിൽ മാത്രം വിശുദ്ധ കുർബാന അർപ്പിക്കേണ്ടതാണ്.
2. എന്നാൽ 2024 ജൂലൈ മൂന്നു മുതൽ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും സിനഡ് നിർദേശിച്ച ഏകീകൃതരീതിയിൽ അർപ്പിച്ചുതുടങ്ങുന്ന വൈദികർക്കെതിരേ 2024 ജൂൺ ഒൻപതിനു നൽകിയ സർക്കുലറിൽ അറിയിച്ച പ്രകാരമുള്ള കാനോനികമായ ശിക്ഷാനടപടികൾ ആരംഭിക്കുന്നതല്ല. അജപാലനപരമായ ആവശ്യങ്ങൾ പരിഗണിച്ച് ഏകീകൃത കുർബാനയർപ്പണ രീതി പരിചയപ്പെടുന്നതിനും ബോധവത്കരണത്തിനുമുള്ള സമയം അനുവദിക്കാമെന്നു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2022 മാർച്ച് 25നു നമ്മുടെ അതിരൂപതയ്ക്കു നൽകിയ കത്തിൽ അറിയിച്ച കാര്യം നിങ്ങൾക്കറിയാമല്ലേ. ഈ കാലഘട്ടം പൂർത്തിയായി ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം മാത്രം അനുവദനീയമാകുന്ന സമയക്രമം തുടർന്നുവരുന്ന സിനഡിൽ തീരുമാനിച്ചറിയിക്കുന്നതാണ്.
3. 2024 ജൂലൈ മൂന്നിനു ശേഷം എല്ലാ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും ഏകീകൃത രീതിയിൽ അർപ്പിക്കപ്പെടാത്ത ഇടവകകളിലും സ്ഥാപനങ്ങളിലും അതിനു വിസമ്മതിക്കുകയോ തടസപ്പെടുത്തുകയോ ചെയ്യുന്ന വൈദികർക്കെതിരേ 2024 ജൂൺ ഒന്പതിലെ സർക്കുലറിൽ നിർദേശിച്ച പ്രകാരമുള്ള കാനോനികമായ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതാണ്. സഭയെ സംബന്ധിച്ചിടത്തോളം ഏറെ വേദനാജനകമായ ഈ സാഹചര്യം ഒഴിവാക്കാൻ എല്ലാ വൈദികരോടും ദൈവനാമത്തിൽ ഞങ്ങൾ ആവശ്യപ്പെടുന്നു.
4. ഏകീകൃത രീതിയിൽ മാത്രം ഇപ്പോൾ വിശുദ്ധ കുർബാനയർപ്പിക്കുന്നവർക്കും 2024 ജൂൺ 9ലെ സർക്കുലർ പ്രകാരം 2024 ജൂലൈ മൂന്നു മുതൽ ഏകീകൃത രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ ആഗ്രഹിക്കുന്ന വൈദികർക്കും യാതൊരുവിധ പ്രതിബന്ധമോ പ്രതിസന്ധിയോ സൃഷ്ടിക്കാതിരിക്കാൻ എല്ലാവരും ബോധപൂർവം ശ്രദ്ധിക്കണം.
5. സമർപ്പിത ഭവനങ്ങളിലും വൈദിക സമർപ്പിത പരിശീലനകേന്ദ്രങ്ങളിലും 2021 നവംബർ 28ന് പ്രാബല്യത്തിൽ വന്ന തക്സയിൽ നിർദേശിച്ചിരിക്കുന്നതുപോലെ ഏകീകൃത രീതിയിൽ 2024 ജൂലൈ മൂന്നു മുതൽ വിശുദ്ധ കുർബാന അർപ്പിക്കേണ്ടതാണ്.
6. അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും സമർപ്പിത ഭവനങ്ങളിലും എല്ലാ വിശുദ്ധ കുർബാനയർപ്പണത്തിനും വചനവേദി (ബേമ്മ)ഉപയോഗിക്കേണ്ടതാണ്.
7. സീറോ മലബാർ സഭയിലെ മെത്രാന്മാരും വൈദികരും അജപാലന ആവശ്യങ്ങൾക്കായി അതിരൂപതയിലെ പള്ളികളിൽ വരുന്പോൾ ഏകീകൃതരീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കാനുള്ള ക്രമീകരണം ചെയ്യേണ്ടതാണ്.
8. സഭയുടെ കൂട്ടായ്മയ്ക്കു ഭംഗംവരുത്തുന്ന രീതിയിലുള്ള പരസ്യപ്രസ്താവനകളിൽനിന്ന് എല്ലാ വൈദികരും സമർപ്പിതരും അല്മായരും വിട്ടുനിൽക്കേണ്ടതാണ്. വിഭാഗീയതയുടെയും വിഭജനത്തിന്റെയും സ്വരം സഭയെ സ്നേഹിക്കുന്നവർക്കു ഭൂഷണമല്ല. ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്നവർക്കെതിരേ തക്കതായ നടപടി സ്വീകരിക്കും. പ്രതിസന്ധികളുടെ ഈ കാലഘട്ടത്തിൽ അച്ചടക്കവും ജാഗ്രതയും പാലിക്കാൻ എല്ലാവരും ബോധപൂർവം ശ്രദ്ധിക്കണം.
എറണാകുളം -അങ്കമാലി അതിരൂപതയിലെ പ്രതിസന്ധികൾ പരിഹരിച്ചു കൂട്ടായ്മ വർധിപ്പിക്കുന്നതിനുള്ള എല്ലാ നിർദേശങ്ങളെയും സിനഡ് ഭാവനാത്മകമായി സ്വാഗതം ചെയ്യുന്നു. മേജർ ആർച്ച്ബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും എറണാകുളം - അങ്കമാലി അതിരൂപതയിൽനിന്നുള്ള അഭിവന്ദ്യ പിതാക്കന്മാരും അനുരഞ്ജന പ്രക്രിയകൾ ത്വരിതപ്പെടുത്തുന്നതിനും സഭാഗാത്രത്തിൽ വന്നുപോയ മുറിവുകൾ ഉണക്കുന്നതിനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കണമെന്നു സിനഡ് പിതാക്കന്മാർ നിർദേശിച്ചിട്ടുണ്ട്.
വിവിധ ചേരികളായി തിരിഞ്ഞ് അതിരൂപതയുടെ മക്കൾ നടത്തുന്ന പ്രകടനങ്ങളും പ്രസ്താവനകളും നിയമവ്യവഹാരങ്ങളും നമ്മുടെ അമ്മയായ സീറോമലബാർ സഭയെയും പരിശുദ്ധ കത്തോലിക്കാസഭയെയും പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയെയും ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞ് ആവശ്യമായ തിരുത്തലുകൾ വരുത്താൻ ബന്ധപ്പെട്ടവർ തയാറാകണം.
എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരിലും സമർപ്പിതരിലും അല്മായരിലും ഉൾപ്പെട്ട ഒരാൾപ്പോലും കത്തോലിക്കാ കൂട്ടായ്മയിൽനിന്ന് വേർപെട്ടുപോകരുത് എന്ന തീവ്രമായ ആഗ്രഹവും സ്നേഹപൂർവമായ നിർബന്ധവുമാണ് സിനഡ് പിതാക്കന്മാരെ ഈവിഷയം ആവർത്തിച്ചു ചർച്ച ചെയ്യാൻ പ്രേരിപ്പിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ നന്മയെ ലക്ഷ്യമാക്കി ഞങ്ങൾ നല്കുന്ന ഈ നിർദേശങ്ങൾ നടപ്പിലാക്കാൻ നിങ്ങളെല്ലാവരും ആത്മാർഥമായി പരിശ്രമിക്കണം.
""പരിശുദ്ധ സഭയെ അമ്മയായി സ്വീകരിക്കാത്തവർക്കു ദൈവത്തെ പിതാവായി സ്വീകരിക്കാനാകില്ല.’’(വി. സിപ്രിയാൻ) എന്ന സത്യം നമുക്കോർക്കാം. നിങ്ങളെ എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.