80,000 പിറവി ആഘോഷിച്ച് പുഷ്പഗിരി
Saturday, June 22, 2024 3:25 AM IST
തിരുവല്ല: ആരോഗ്യ പരിപാലന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പിറന്ന കുഞ്ഞുങ്ങളുടെ എണ്ണം 80,000 തികഞ്ഞു. 80,000 പൂർത്തിയാക്കിയ കുഞ്ഞിന്റെ പിറവി ആശുപത്രിയിൽ ആഘോഷിച്ചു. പ്രവർത്തനമികവിന്റെ 65-ാമത്തെ വർഷത്തിലേക്ക് പ്രവേശിക്കുന്ന വേളയിലാണ് ഇത്തരമൊരു അസുലഭ നിമിഷം വന്നെത്തിയത്.
പായിപ്പാട് സ്വദേശികളായ ജോഷിയുടെയും മേഘ്നയുടെയും ആൺകുഞ്ഞിനാണ് ഈ ഭാഗ്യമുണ്ടായത്. 1959 ഓഗസ്റ്റ് 25നാണ് പുഷ്പഗിരിയിൽ ആദ്യകുഞ്ഞിന്റെ ജനനം നടന്നത്. പുഷ്പഗിരി മാതൃ-ശിശു സൗഹൃദ ആശുപത്രിയിലാണ് 80,000 തികഞ്ഞ കുഞ്ഞിന്റെ ജനനം.
പുഷ്പഗിരി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. റീന തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുഷ്പഗിരി ബേബീസിനായുള്ള പ്രത്യേക ചികിത്സാ പദ്ധതി ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. പുഷ്പഗിരി രക്ഷാധികാരി തിരുവല്ല ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് അനുഗ്രഹപ്രഭാഷണം നടത്തി.
പത്തനംതിട്ട ഡിഎംഒ ഡോ. എൽ. അനിതാകുമാരി മുഖ്യപ്രഭാഷണം നടത്തി. പുഷ്പഗിരിയുടെ ആദ്യകുഞ്ഞായ ചെറുപുഷ്പത്തെയും ആദ്യകാല ഗൈനക്കോളജി വിഭാഗം ഡോക്ടർ സിസ്റ്റർ ജോസിറ്റയെയും എംപി ആദരിച്ചു.
ഒന്നു മുതൽ 80,000 വരെയുള്ള പിറവിയുടെ യാത്രയെപ്പറ്റി പുഷ്പഗിരി പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ജേക്കബ് ഏബ്രഹാമും കുട്ടികൾക്കായുള്ള ആരോഗ്യ ചികിത്സാ പദ്ധതികൾ ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു തുണ്ടിയിലും വിശദീകരിച്ചു.
പുഷ്പഗിരി മെഡിക്കൽ ഡയറക്ടർ ഡോ. ഏബ്രഹാം വർഗീസ് സ്വാഗതവും ഗൈനക്കോളജി വിഭാഗം മേധാവി ഡോ. വിനീത വിൽസ് നന്ദിയും പറഞ്ഞു.