അഗളി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ഫ്യൂസ് ഊരി കെഎസ്ഇബി
Saturday, June 22, 2024 3:25 AM IST
അഗളി: അട്ടപ്പാടിയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന അഗളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഫ്യൂസ് കെഎസ്ഇബി ഊരി.
ഇന്നലെ രാവിലെ പത്തോടെയാണു കെഎസ്ഇബി ഉദ്യോഗസ്ഥർ സ്കൂളിലെത്തി ഫ്യൂസ് ഊരി മാറ്റിയത്. വൈദ്യുതി ബിൽ കുടിശിക 53,201 രൂപ അടയ്ക്കാത്തതിനാലാണ് കെഎസ്ഇബിയുടെ നടപടി. 2,500ലേറെ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണിത്.
സ്കൂളിലെ ബഹുഭൂരിപക്ഷം കുട്ടികളും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽ പെട്ടവരാണ്. വ്യാഴാഴ്ച രാവിലെ എട്ടര മുതൽ രാത്രി എട്ടുവരെ അട്ടപ്പാടിയിൽ പലഭാഗത്തും വൈദ്യുതി ഉണ്ടായിരുന്നില്ല. ഇക്കാരണത്താൽ വാട്ടർ ടാങ്കുകളിലേക്ക് വെള്ളം നിറയ്ക്കാൻ സ്കൂളിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്നലെ രാവിലെതന്നെ ഉദ്യോഗസ്ഥരെത്തി സ്കൂളിലെ ഫ്യൂസ് ഊരിയത്.
മൂടിക്കെട്ടിയ അന്തരീക്ഷം ക്ലാസ് മുറികളെ ഇരുട്ടിലാക്കി. ശുചിമുറികളിലേക്കു വെള്ളം എത്താത്തതും വിദ്യാർഥികളെ വലച്ചു. സംഭവം അറിഞ്ഞതോടെ അട്ടപ്പാടിയുടെ പല ഭാഗത്തുനിന്നും പ്രതിഷേധമുയർന്നു. തലസ്ഥാനത്തായിരുന്ന മണ്ണാർക്കാട് എംഎൽഎ എൻ. ഷംസുദ്ദീൻ വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിയെ നേരിൽക്കണ്ട് സ്കൂളിലെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കത്തു നൽകി. സംഭവം വിവാദമായതോടെ മന്ത്രി ഇടപെട്ട് മണിക്കൂറിനുള്ളിൽത്തന്നെ പ്രശ്നം പരിഹരിച്ചു.
ജില്ലാ പഞ്ചായത്താണു സ്കൂളിലെ വൈദ്യുതി ബിൽ അടയ്ക്കേണ്ടത്. കഴിഞ്ഞതവണ നാൽപ്പതിനായിരത്തോളം രൂപ അധ്യാപകരുടെ കൈയിൽനിന്നെടുത്ത് ബിൽ അടച്ചതായി സ്കൂൾ അധികൃതർ പറഞ്ഞു. 15 ദിവസത്തിനുള്ളിൽ കുടിശികയുള്ള തുക അടച്ചു തീർക്കാമെന്നു ജില്ലാ പഞ്ചായത്ത് കെഎസ്ഇബിക്ക് ഉറപ്പു നൽകിയിട്ടുണ്ട്.