അനധികൃത മത്സ്യബന്ധനം: തമിഴ്നാട്ടിൽനിന്നുള്ള ഫൈബര്‍ വള്ളം പിടിച്ചെടുത്തു
Saturday, June 22, 2024 1:53 AM IST
തൃശൂർ: ട്രോളിംഗ് നിരോധന നിയമം ലംഘിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ തമിഴ്നാട് രജിസ്ട്രേഷനുള്ള യാനത്തിനെതിരേ നടപടിയെടുത്ത് ഫിഷറീസ്-മറൈന്‍ എന്‍ഫോഴ്സ്മെന്റ്. കന്യാകുമാരി കുളച്ചല്‍ വില്ലേജില്‍ വള്ളവിള സ്വദേശി സഹായലിബിന്റെ ഉടമസ്ഥതയിലുള്ള ലിറ ജോ ഫൈബര്വഞ്ചിയാണു മിന്നൽപരിശോധനയിൽ പിടിച്ചെടുത്തത്.
മത്സ്യബന്ധന നിരോധനനിയമം ലംഘിച്ചതിനും ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഇല്ലാത്തതിനും സ്രാങ്കിനു ലൈസന്‍സ് ഇല്ലാത്തതിനും കേസെടുത്തു. പിടിച്ചെടുത്ത ഫൈബര്‍ വഞ്ചിയിലെ മത്സ്യം ലേലം ചെയ്തു ലഭിച്ച 9,700 രൂപ ട്രഷറിയില്‍ അടച്ചു.
പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഹാര്‍ബറിലെ വിവിധ ട്രേഡ് യൂണിയന് തൊഴിലാളികളും നല്കിയ പരാതിയില്‍ അഴീക്കോട് ഫിഷറീസ് സ്റ്റേഷന് അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ്. പോളിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം ഹാര്‍ബറിലും അഴിമുഖത്തും നടത്തിയ പരിശോധനയിലാണു നടപടി.
പ്രത്യേക പരിശോധനാ സംഘത്തിനു മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് വിജിലന്‍സ് വിംഗ് ഉദ്യോഗസ്ഥരായ വി.എം. ഷൈബു, ഇ.ആര്. ഷിനില്‍ കുമാര്‍, വി.എന്‍. പ്രശാന്ത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. സീ റെസ്ക്യൂ ഗാര്‍ഡ്മാരായ പ്രമോദ്, ഷഫീക്ക്, സ്രാങ്ക് റസാക്ക്, എന്ജിന് ഡ്രൈവര്‍ റഷീദ് എന്നിവരും ഉണ്ടായിരുന്നു.