സാബു ജോണ്
തിരുവനന്തപുരം: ഉച്ചഭാഷിണി തൊഴിലാളികൾക്കു ക്ഷേമനിധി വേണമെന്നായിരുന്നു ടി.ജെ. വിനോദിന്റെ ആവശ്യം. അതിനായി അദ്ദേഹം സ്വകാര്യ ബില്ലും അവതരിപ്പിച്ചു. ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്ന തൊഴിലാളികൾ പൊതുപ്രവർത്തകർക്കുൾപ്പെടെ ചെയ്തു തരുന്ന സേവനങ്ങളെക്കുറിച്ചൊക്കെ വിനോദ് വാചാലനായപ്പോൾ കോണ്ഗ്രസിലെ തന്നെ എം. വിൻസെന്റ് ഇടപെട്ടു.
ഇത്തരം ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ കേടാകുന്പോൾ പോലീസ് കേസെടുക്കുന്ന സ്ഥിതി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഇതിൽ നിന്നു തൊഴിലാളികൾക്കു സംരക്ഷണം നൽകാൻ വ്യവസ്ഥ വേണ്ടേ എന്നും വിൻസെന്റ് ചോദിച്ചു.
ആരുടെയും പേരൊന്നും പറഞ്ഞില്ലെങ്കിലും വിൻസെന്റ് ഉദ്ദേശിച്ചത് ആരെയെന്ന് വ്യക്തം. മുഖ്യമന്ത്രി പ്രസംഗിക്കുന്പോൾ ഉച്ചഭാഷിണി കേടായതിന്റെ പേരിൽ ഉച്ചഭാഷിണി ഉടമയ്ക്കെതിരേ കേസെടുത്ത സംഭവമാണ് വിൻസന്റ് ചൂണ്ടിക്കാട്ടിയത്. വിഷയം കത്താത്തതുകൊണ്ടോ എന്തോ വിനോദ് അതിലേക്കു കൂടുതൽ കടന്നില്ല.
മറുപടി പറയാൻ എഴുന്നേറ്റ മന്ത്രി വി. ശിവൻകുട്ടി വിൻസെന്റിനെ ഒന്നു തോണ്ടി. സഭ സമാധാനപരമായി പോകുന്പോൾ വിൻസെന്റ് എപ്പോഴും ആരെയെങ്കിലും ചൊറിഞ്ഞുകൊണ്ടിരിക്കുമെന്നായിരുന്നു ശിവൻകുട്ടി പറഞ്ഞത്.
വെള്ളിയാഴ്ചകളിൽ സഭയിൽ സാധാരണ തിരക്കിട്ട കാര്യപരിപാടി ഉണ്ടാകില്ല. സർക്കാർ ബിസിനസ് ഇല്ല. അംഗങ്ങൾക്കു സ്വകാര്യ ബില്ലുകളോ പ്രമേയങ്ങളോ അവതരിപ്പിക്കാനുള്ള ദിവസമാണത്. ഇന്നലെ പതിവിനു വിരുദ്ധമായി അടിയന്തരപ്രമേയം പോലുമുണ്ടായില്ല. രണ്ടു ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു പകരം ഒന്നു മാത്രം.
പത്തു സബ്മിഷനുകൾ ഉണ്ടാകുന്ന സ്ഥാനത്ത് നാലെണ്ണം മാത്രം. അതുകൊണ്ട് സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കാൻ പതിവു വെള്ളിയാഴ്ചകളേക്കാൾ കൂടുതൽ സമയം ലഭിച്ചു. പുതിയ അഞ്ചു സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ചു. മുന്പ് അവതരിപ്പിച്ചു ചർച്ച പൂർത്തിയാക്കാതിരുന്ന മൂന്നു ബില്ലുകളും സഭയിൽ വന്നു.
കേരള അന്ധവിശ്വാസ, അനാചാര നിർമാർജന ബിൽ കെ.ഡി. പ്രസേനൻ ആദ്യം അവതരിപ്പിച്ചത് 2021ലാണ്. ചർച്ച പൂർത്തിയാകാതെ മാറ്റിവച്ച ബിൽ ഇന്നലെ വീണ്ടും വന്നപ്പോൾ പ്രസേനൻ ചില സത്യങ്ങൾ പറഞ്ഞു.
ബിൽ അവതരിപ്പിച്ച ദിവസം നിയമസഭയിൽനിന്നു പുറത്തിറങ്ങിയപ്പോൾ മുതൽ ഫോണിൽ നിരന്തരം വിളികൾ. ബില്ലിനെതിരേയുള്ള പ്രതിഷേധങ്ങളും ചിലപ്പോഴെങ്കിലും ഭീഷണികളുമായിരുന്നു. തങ്ങളുടെ സമുദായത്തിനെതിരെയാണ് ബിൽ എന്നായിരുന്നു വിളിച്ചവരെല്ലാം പറഞ്ഞത്.
എന്നാൽ, പിന്നീട് കേരളത്തിൽ ദുരഭിമാനക്കൊലയും അനാചാരങ്ങളുടെ ഭാഗമായ കൊലപാതകവുമൊക്കെ അരങ്ങേറിയപ്പോൾ പലരും പഴയ ബില്ലിന്റെ കാര്യം അന്വേഷിച്ചു വിളിച്ചതായും പ്രസേനൻ പറഞ്ഞു.
ഗിഗ് പ്ലാറ്റ്ഫോം തൊഴിലാളികൾക്കു ക്ഷേമനിധി വേണമെന്നാവശ്യപ്പെട്ട് ഡോ. എൻ. ജയരാജ് സ്വകാര്യബിൽ അവതരിപ്പിച്ചെങ്കിലും സർക്കാർ അനുകൂലിച്ചില്ല. എങ്കിലും ഈ വിഭാഗം തൊഴിലാളികളുടെ വിഷമതകൾ പൊതുശ്രദ്ധയിൽ കൊണ്ടുവരാനായി.
സർക്കാർ ഒരു നിയമം പരിഗണിക്കുന്നുണ്ടെന്ന ഉറപ്പും ലഭിച്ചു. ആൾക്കൂട്ട കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും വർഗീയ കൊലപാതകങ്ങളുമൊക്കെ നിയന്ത്രിക്കാനായി ചാണ്ടി ഉമ്മൻ ബില്ല് അവതരിപ്പിച്ചെങ്കിലും പ്രസംഗിച്ചതത്രയും സിപിഎമ്മുകാരുടെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചാണ്.
കെ.ടി. ജയകൃഷ്ണൻ മാസ്റ്ററും ടി.പി. ചന്ദ്രശേഖരനും അരിയിൽ ഷുക്കൂറും ശരത് ലാലും കൃപേഷുമൊക്കെയാണ് പ്രസംഗത്തിൽ കടന്നുവന്നത്.
പ്രതികളെ രക്ഷിക്കാനായി സുപ്രീംകോടതിയിൽ നിന്നുള്ള അഭിഭാഷകരെ കൊണ്ടുവന്ന് കോടികൾ ചെലവിട്ടതിനെക്കുറിച്ചും പരാമർശമുണ്ടായി. ബില്ലിനെ മന്ത്രി വി. ശിവൻകുട്ടി അനുകൂലിച്ചില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
സ്വകാര്യ ബില്ലുകളെല്ലാം തീർപ്പാക്കി നിശ്ചിതസമയത്തിനും പതിനഞ്ചു മിനിറ്റ് മുന്പേ സഭ പിരിഞ്ഞു.