അഭിഭാഷകനിൽനിന്നു പണം തട്ടി; അമ്മയും മകനും പിടിയിൽ
Saturday, June 22, 2024 1:53 AM IST
പറവൂർ: ഡോക്ടറെന്ന വ്യാജേന ഫേസ്ബുക്ക് വഴി പരിചയപ്പെട്ടശേഷം ചികിത്സയ്ക്കായി ഇൻഷ്വറൻസ് സഹായം വാങ്ങി നൽകാമെന്നു പറഞ്ഞു കബളിപ്പിച്ച് ഹൈക്കോടതി അഭിഭാഷകനിൽനിന്നു പണം തട്ടിയെടുത്ത കേസിൽ യുവാവും അമ്മയും പോലീസ് പിടിയിലായി.
കോട്ടയം കിടങ്ങൂർ മംഗലത്ത് കുഴിയിൽ രതീഷ് (34), അമ്മ ഉഷ അശോകൻ (57) എന്നിവരെയാണ് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കോട്ടുവള്ളി കൈതാരം സ്വദേശിയായ പി.യു. വിനോദ് കുമാറിനെ കബളിപ്പിച്ച് ഒരു ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്.
ശ്രീനാഥ് നായർ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് രതീഷ് സൗഹൃദം സ്ഥാപിച്ച് വിനോദ് കുമാറിനോട് അടുത്തുകൂടിയത്. കളമശേരി മെഡിക്കൽ കോളജിലെ കാർഡിയാക് തൊറാസിക് വാസ്കുലാർ സർജൻ അസി. പ്രഫസർ ഡോ. വിഷ്ണുദത്ത് എന്നാണു രതീഷ് സ്വയം പരിചയപ്പെടുത്തിയത്. വിനോദ് കുമാറിന്റെ അച്ഛന് അക്കാലത്താണ് അർബുദരോഗം സ്ഥിരീകരിച്ചത്.
കേരളത്തിലെ ഒരു പ്രധാന അർബുദരോഗ വിദഗ്ധനെ കാണാൻ രതീഷ് സഹായിക്കുകയും ചെയ്തു. കുടുംബത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഡിസ്ട്രിക്ട് മെഡിക്കൽ എഡ്യുക്കേഷൻ (ഡിഎംഇ) മുഖേന ഇൻഷ്വറൻസ് സ്പോൺസർഷിപ്പ് തരപ്പെടുത്താമെന്ന് അഭിഭാഷകനോട് ഇയാൾ വാഗ്ദാനം ചെയ്തു. ഒരു വർഷം 15 ലക്ഷം രൂപയോളം ഇതുവഴി ലഭിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.
2023 ജൂൺ മുതൽ ഒക്ടോബർ വരെ പല തവണകളായി ഒരു ലക്ഷം രൂപ ഇയാൾ നിർദേശിച്ച അമ്മ ഉഷയുടെ അക്കൗണ്ടിലേക്ക് അയച്ചുനൽകി. വീഡിയോ കോളിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇൻഷ്വറൻസ് പോളിസി ലഭിക്കാൻ വൈകിയതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
എൽഡി ക്ലർക്ക് ജോലി വാഗ്ദാനം ചെയ്തു 10 ലക്ഷം രൂപ തട്ടിയെടുത്തത് ഉൾപ്പെടെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകൾ ഇയാൾക്കെതിരേയുണ്ട്.
രണ്ടു കേസിൽ അമ്മ ഉഷയും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.