മകളുടെ ഭർത്താവ് പെട്രോളൊഴിച്ചു തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
Saturday, June 22, 2024 1:53 AM IST
ചെറുതോണി: മകളുടെ ഭർത്താവ് പെട്രോളൊഴിച്ചു തീ കൊളുത്തിയ വീട്ടമ്മ മരിച്ചു. ഇടുക്കി പൈനാവ് 56 കോളനി കൊച്ചുമലയിൽ അന്നക്കുട്ടി തമ്പി (59) യാണു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചത്.
കഴിഞ്ഞ അഞ്ചിന് ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മകളുടെ ഭർത്താവ് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി നിരപ്പേൽ സന്തോഷ് (48) ആണ് അന്നക്കുട്ടിയുടെയും മകൻ ലിൻസിന്റെ രണ്ടര വയസുള്ള മകൾ ലിയയുടെയും ദേഹത്ത് പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്.
സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ പ്രതി കഴിഞ്ഞ 16ന് പുലർച്ചെ തിരികെ പൈനാവിലെത്തി അന്നക്കുട്ടിയുടെ വീടിനു തീയിട്ടു. സംഭവസമയം എല്ലാവരും കോട്ടയത്ത് ആശുപത്രിയിലായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
വീടിനു തീയിട്ടശേഷം തമിഴ്നാട്ടിലേക്കു കടക്കാൻ ശ്രമിച്ച സന്തോഷിനെ ബോഡിമെട്ട് ചെക്ക്പോസ്റ്റിൽനിന്ന് പോലീസ് പിടികൂടി. കോടതി റിമാൻഡ് ചെയ്ത പ്രതിയെ തെളിവെടുപ്പിനായി ഇടുക്കി പോലീസ് അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
അന്നക്കുട്ടി മരിച്ച സാഹചര്യത്തിൽ തെളിവെടുപ്പ് മറ്റൊരു സമയത്തേക്കു മാറ്റാനാണ് പോലീസിന്റെ തീരുമാനം. ഭാര്യ പ്രിൻസി വിദേശത്ത് ജോലിക്കു പോയതിലുള്ള വിരോധമാണ് ആക്രമണത്തിനു പിന്നിലെന്ന് പ്രതി പോലീസിനോട് പറഞ്ഞിരുന്നു. കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയാണു രണ്ടു പ്രാവശ്യവും വീടിനു തീയിട്ടതെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.
പൊള്ളലേറ്റ അന്നക്കുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് അണുബാധയുണ്ടായാണു മരണം സംഭവിച്ചത്. പേരക്കുട്ടിയും കോട്ടയത്ത് ചികിത്സയിൽ തുടരുകയാണ്.
ജുഡീഷൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി സന്തോഷിനെതിരേ പോലീസ് 302 വകുപ്പ് പ്രകാരം കൊലപാതകത്തിനാണ് കേസെടുത്തിരിക്കുന്നത്. നേരത്തേ 307 വകുപ്പനുസരിച്ച് വധശ്രമത്തിനും തെളിവുനശിപ്പിക്കലിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.