കേരളം സ്വദേശമാക്കിയ വിദേശ മാധ്യമ പ്രവർത്തക സാലി മാത്യു അന്തരിച്ചു
Saturday, June 22, 2024 1:52 AM IST
തിരുവനന്തപുരം: കേരളം സ്വദേശമാക്കിയ അമേരിക്കൻ മാധ്യമപ്രവർത്തക സാലി മാത്യു(91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ കോവളത്തെ തയ്യിൽ വസതിയിലായിരുന്നു അന്ത്യം.
പത്രപ്രവർത്തകനായ തുന്പമണ് തയ്യിൽ ടി.ജെ മാത്യുവിന്റെ ഭാര്യയാണ്. ജോലിയിൽ നിന്ന് വിരമിച്ച ശേഷം കോവളത്ത് സ്വാഭാവിക പാറകൾ ചുവരുകളാക്കി കടലിന്റെ മുനന്പിൽ നിർമിച്ച വീട്ടിൽ മൂന്നര പതിറ്റാണ്ടായി ഭർത്താവിനൊപ്പം കഴിയുകയായിരുന്നു. സാലി മാത്യുവിന്റെ ആഗ്രഹ പ്രകാരം മൃതദേഹം നാളെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ടുകൊടുക്കും.
അമേരിക്കയിലെ കാലിഫോർണിയയിൽ പത്രപ്രവർത്തകയായിരുന്ന സാലി അവിടെ വച്ചാണ് ടി.ജെ മാത്യുവിനെ കണ്ടുമുട്ടിയത്. പ്രമുഖ മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജിന്റെ സഹോദരനാണ് ടി.ജെ. മാത്യു.
ജോലിയിൽ നിന്ന് വിരമിച്ച ശേഷം 1991 മുതൽ ഇരുവരും തിരുവനന്തപുരം കോവളത്ത് സ്ഥിര താമസമാക്കി. കടലോരത്തെ സാധാരണക്കാരുടെ ക്ഷേമപ്രവർത്തനങ്ങളിൽ സജീവമായിരുന്നു സാലിയും ഭർത്താവ് ടി.ജെ. മാത്യുവും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തത്പരയായിരുന്ന സാലി സാധുക്കളായ കുട്ടികളുടെ പഠനത്തിനായി വിദ്യാഭ്യാസ ട്രസ്റ്റ് നടത്തിയിരുന്നു.
മലമുകളിൽ സീഡ് സ്പെഷൽ സ്കൂൾ സ്ഥാപിക്കുകയും ചെയ്തു. ഫുട്ബോൾ പ്രേമികളായ ഇരുവരും കോവളം ഫുട്ബോൾ ക്ലബ്, കുട്ടികൾക്കായി ഫുട്ബോൾ ഹോസ്റ്റൽ എന്നിവ സ്ഥാപിച്ചു. പാചകകലയിൽ മിടുക്കിയായ സാലി കേരളീയ ഭക്ഷണങ്ങൾ ഉണ്ടാക്കുന്നതിലും മികവ് തെളിയിച്ചു. എട്ടു മക്കളുടെ അമ്മയാണ്. മക്കൾ എട്ടുപേരും അമേരിക്കയിൽ വിവിധ മേഖലയിൽ ഉദ്യോഗസ്ഥരാണ്.