പോലീസ് ആത്മഹത്യകൾ ; അടിയന്തര ഇടപെടല്‍ വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്
Friday, June 21, 2024 4:08 AM IST
കൊച്ചി: വിശ്രമമില്ലാത്ത ജോലിയും മേലുദ്യോഗസ്ഥരുടെ സമ്മര്‍ദവും കാരണം പോലീസില്‍ ആത്മഹത്യകള്‍ പെരുകുകയാണെന്ന പരാതി പരിശോധിച്ച് അടിയന്തര ഇടപെടല്‍ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്.
ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കുമാണ് കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴ്സണും ജുഡീഷല്‍ അംഗവുമായ കെ. ബൈജുനാഥ് നിര്‍ദേശം നല്‍കിയത്. 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജൂലൈ 24ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണു നടപടി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ചു പോലീസുകാര്‍ ആത്മഹത്യ ചെയ്തെന്നാണു പരാതി.
പോലീസിന്റെ വാട്സ് ആപ് ഗ്രൂപ്പുകളില്‍ സഹപ്രവര്‍ത്തകരുടെ ആത്മഹത്യ സജീവ ചര്‍ച്ചയാണെന്ന് വാര്‍ത്തകളില്‍ പറയുന്നു. പോലീസ് സ്റ്റേഷൻ ഭരണം സിഐമാര്‍ ഏറ്റെടുത്തതോടെയാണു പ്രശ്നം രൂക്ഷമായത്.
എസ്ഐമാര്‍ എസ്എച്ച്ഒമാര്‍ ആയിരുന്നപ്പോള്‍ പോലീസുകാരുടെ കുടുംബപശ്ചാത്തലം മനസിലാക്കിയാണ് ഡ്യൂട്ടി നിശ്ചയിച്ചിരുന്നതെന്നും പറയുന്നു. ആത്മഹത്യ ചെയ്ത പോലീസുകാര്‍ അച്ചടക്കനടപടിക്കു വിധേയരായവരാണ്. ഐപിഎസ് ഉദ്യോഗസ്ഥരാണ് അച്ചടക്ക നടപടികളെടുക്കുന്നതെന്നും പരാതിയുണ്ട്.
വിഴിഞ്ഞം എസ്ഐ കുരുവിള ജോര്‍ജ് , വണ്ടന്മേട് സ്റ്റേഷന് സിപിഒ എ.ജി. രതീഷ്, കൊച്ചി ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലെ മധു, തൃശൂര്‍ പോലീസ് അക്കാദമിയിലെ എസ്ഐ ജിമ്മി ജോര്‍ജ്, ആലപ്പുഴ സായുധ പോലീസ് ക്യാമ്പിലെ ഡ്രൈവര്‍ സുധീഷ് എന്നിവരാണ് കഴിഞ്ഞയാഴ്ച ജീവനൊടുക്കിയത്.