എയർ ഇന്ത്യ എക്സ്പ്രസ് ആസ്ഥാനമാറ്റം ; കൊച്ചിക്കു തിരിച്ചടി
Friday, June 21, 2024 4:08 AM IST
നെടുമ്പാശേരി: എയർ ഇന്ത്യ എക്സ്പ്രസിന്റെ ആസ്ഥാനം കൊച്ചിയിൽ നിന്ന് ഉത്തരേന്ത്യയിലേക്കു മാറുന്നതോടെ തിരിച്ചടിയാകുന്നത് വിമാനക്കമ്പനികളുടെ ബിസിനസ് ഹബായി മാറുകയെന്ന കൊച്ചിയുടെ മോഹങ്ങൾക്ക്. 2013 മുതൽ കൊച്ചിയിൽ പ്രവർത്തിച്ചിരുന്ന ആസ്ഥാനമാണ് ഹരിയാനയിലെ ഗുഡ്ഗാവിലേക്കു മാറ്റിയത്.
നയപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനി ആസ്ഥാനം മാറ്റി സ്ഥാപിച്ചത്. 2023ലാണ് ഇതിനായുള്ള നീക്കങ്ങൾ കമ്പനി ആരംഭിച്ചത്. ഇതിനായി അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ ജീവനക്കാരെ ഗുഡ്ഗാവിലേക്കു നേരത്തെതന്നെ മാറ്റി.
ആസ്ഥാനമാറ്റത്തോടെ 300 ഓളം പേർക്കു ജോലി നഷ്ടമായിട്ടുണ്ടെന്നാണു കണക്ക്. നിരവധി പേർ ജോലി ഉപേക്ഷിക്കുകയും ചെയ്തു.
അതേസമയം ജീവനക്കാരുടെ എണ്ണം കുറച്ച് കൊച്ചി എളംകുളത്ത് ഓഫീസ് പ്രവർത്തനം നടത്തുമെന്നാണ് കമ്പനിയുടെ വിശദീകരണം. ആസ്ഥാനം കൊച്ചിയിൽനിന്നു മാറ്റിയെങ്കിലും വിമാന സർവീസുകളിൽ മാറ്റമുണ്ടാകില്ലെന്നും അധികൃതർ പറയുന്നു. അടുത്തിടെ ജീവനക്കാരും കമ്പനിയും തമ്മിലുള്ള തർക്കങ്ങൾ നിരവധി വിമാന സർവീസുകളെയും ബാധിച്ചിരുന്നു. കഴിഞ്ഞമാസം 300 ഓളം കാബിൻ ക്രൂ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തത് സർവീസുകളെ താറുമാറാക്കി.
200ൽപ്പരം സർവീസുകൾ റദ്ദാക്കേണ്ടിവന്നതോടെ ആയിരക്കണക്കിനു യാത്രക്കാരാണ് ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നത്. പിന്നീട് ഡൽഹി ലേബർ കമ്മീഷണറുടെ ഇടപെടലിലാണു പ്രശ്നം പരിഹരിച്ചത്.
ഗൾഫ് മേഖലയിലെ ഉൾപ്പെടെ പ്രവാസികൾ കൂടുതലായി ആശ്രയിക്കുന്ന വിമാനകമ്പനിയെന്ന നിലയിൽ വലിയ ലാഭമാണു കൊച്ചി സെക്ടറിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസിനു ലഭിക്കുന്നത്.