ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കൽ: വിജ്ഞാപനം പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍
Friday, June 21, 2024 3:21 AM IST
കൊച്ചി: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനായി പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനായി പുതിയ വിജ്ഞാപനം പുറത്തിറക്കും.
സാമൂഹിക ആഘാത പഠനമടക്കം പുതിയ ഏജന്‍സിയെക്കൊണ്ടു നടത്തിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കാനുള്ള നിലവിലെ വിജ്ഞാപനം നേരത്തേ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
ഭൂമി ഏറ്റെടുക്കുന്നതു നിയമവിരുദ്ധമായാണെന്ന് ആരോപിച്ച് ബിലീവേഴ്സ് ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് നല്കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.
ട്രസ്റ്റ് 2,263 ഏക്കറോളം വരുന്ന എസ്റ്റേറ്റ് വാങ്ങുന്നത് 2005ലാണ്. അന്നുമുതല്‍ ഭൂമി തട്ടിയെടുക്കാൻ നീക്കം നടക്കുകയാണെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
ശബരിമലയിലേക്കുള്ള പ്രവേശനകവാടമായ എരുമേലി ക്ഷേത്രത്തിനു സമീപമാണ് ചെറുവള്ളി എസ്റ്റേറ്റ്. അതിനാല്‍ സര്‍ക്കാരും സ്വാധീനമുള്ള വ്യക്തികളും സ്ഥാപനങ്ങളും ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്. ഭൂമി ഏറ്റെടുക്കുന്നതിനായി സാമൂഹികാഘാത പഠനംപോലും നിയമവിരുദ്ധമായാണു നടത്തിയത്.
സര്‍ക്കാരിന്റെ ഭാഗമായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റാണ് സാമൂഹികാഘാത പഠനം നടത്തിയത്. വിമാനത്താവളം നിര്‍മിക്കുന്നതിനോ നഷ്ടപരിഹാരം നല്‍കുന്നതിനോ സര്‍ക്കാരിന്റെ പക്കല്‍ പണമില്ല.
വിമാനത്താവളം എന്ന ആശയംതന്നെ കണ്ണില്‍ പൊടിയിടാനുള്ള രാഷ്ട്രീയതന്ത്രമാണ്. ഇതിലൂടെ ഭൂമി തട്ടിയെടുക്കാനാണു ശ്രമം. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വിമാനത്താവളം എന്നു പറയുമ്പോഴും ഇതിനായി പാലിക്കേണ്ട നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.