ഓപ്പറേഷൻ ലൈഫ് : രണ്ടു ദിവസംകൊണ്ടു നടത്തിയത് 1,993 പരിശോധനകൾ
Friday, June 21, 2024 3:21 AM IST
തിരുവനന്തപുരം: ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി രണ്ടു ദിവസത്തെ സ്പെഷൽ ഡ്രൈവിൽ സംസ്ഥാന വ്യാപകമായി 1,993 സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി.കടകളിൽ ലഭ്യമാകുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് മേയ് മുതൽ ജൂലൈ വരെ നീണ്ടുനിൽക്കുന്ന ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി ഡ്രൈവ് നടത്തിയത്.
ഭക്ഷ്യസുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 90 കടകളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു.
315 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസുകളും 262 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസുകളും നൽകി. 22 ഇംപ്രൂവ്മെന്റ് നോട്ടീസുകളും രണ്ട് ദിവസത്തെ പരിശോധനകളിൽ നൽകി. ഏഴ് സ്ഥാപനങ്ങൾക്കെതിരേ അഡ്ജ്യൂഡിക്കേഷൻ നടപടികളും ആരംഭിച്ചു.
ഹോട്ടൽ, റസ്റ്ററന്റ് എന്നിവയ്ക്കു പുറമേ ഭക്ഷണ നിർമാണവും വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളിലും ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി പരിശോധനകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.