വടക്കാഞ്ചേരി: കാഴ്ചയുടെ നിറച്ചാർത്തുകൾ അന്യമായവർക്കു സംഗീതത്തിന്റെ അമൃതം പകർന്ന് ലൈലയും പഞ്ചമി സംഗീതപഠനകേന്ദ്രവും.
കാഴ്ചയെന്നതു നാമമാത്രമായ നിഴലാട്ടങ്ങൾമാത്രമായ ലൈലയ്ക്കു സംഗീതംമാത്രമായിരുന്നു കൂട്ട്. പാലക്കാട് ചെന്പൈ സംഗീത കോളജിൽനിന്ന് ഗാനഭൂഷണം പൂർത്തിയാക്കിയതിനുശേഷം നിരവധി ചാനലുകളിലും ആകാശവാണിയിലുമൊക്കെ പ്രവർത്തിക്കുന്പോഴും തന്നെപ്പോലുള്ളവർക്കു തുണയേകണമെന്ന ചിന്തയിൽനിന്നാണു കാഴ്ചയില്ലാത്തവർക്കായുള്ള സംഗീത ക്ലാസിന്റെ തുടക്കം. നിലവിൽ ഇരുപതിലേറെപ്പേർക്ക് ഇവർ ആഴ്ചയിൽ രണ്ടുദിവസം ക്ലാസുകൾ നടത്തുന്നുണ്ട്.
വടക്കാഞ്ചേരി ഓട്ടുപാറയിൽ പഞ്ചമി കലാക്ഷേത്രം ആരംഭിച്ചതുമതൽ നിരവധിപ്പേർക്കു ഗുരുവും വഴികാട്ടിയുമാണു ലൈല. ഒപ്പം നിരവധി ഗാനങ്ങൾക്കു സംഗീതം നൽകി. വൈക്കം വിജയലക്ഷ്മി, മധു ബാലകൃഷ്ണൻ, എടപ്പാൾ വിശ്വൻ, കണ്ണൂർ ഷെരീഫ്, ശ്രേയ ജയദീപ് എന്നിവരാണ് ആലപിച്ചത്. മൂന്നു ഗാനങ്ങൾ എഴുതി.
പ്രശസ്തരായ അധ്യാപകരുടെ പിൻബലത്തിലാണ് കാഴ്ചശക്തിയില്ലാത്തവർക്കടക്കം ക്ലാസുകൾ നടത്തുന്നത്. സ്കൂൾ, യൂണിവേഴ്സിറ്റിതലത്തിൽ സമ്മാനങ്ങൾ ഇവിടത്തെ വിദ്യാർഥികൾ വാരിക്കൂട്ടി. തിരുവനന്തപുരംമുതൽ കാസർഗോഡ് വരെയുള്ള, 16 മുതൽ 50 വരെ പ്രായമുള്ളവർ ലൈലയുടെ വിദ്യാർഥികളാണ്.
ഭിന്നശേഷിക്കാർക്കുവേണ്ടി വിഭിന്നവൈഭവ വികസനവേദിയെന്ന പേരിൽ ചാരിറ്റബിൾ സൊസൈറ്റിയും നടത്തുന്നുണ്ട്. ഇതിന്റെ കീഴിൽ വി ഫോർ മ്യൂസിക് ബാൻഡ് എന്നപേരിൽ സംഗീത ട്രൂപ്പും പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ പ്രശസ്തരായ ഗായകരെ ഉൾപ്പെടുത്തിയാണ് ട്രൂപ്പ് മുന്നോട്ടുപോകുന്നത്.
ഒന്നരപ്പതിറ്റാണ്ടുമുന്പ് ഗാനമേളയ്ക്കിടയിൽ പരിചയപ്പെട്ട മലപ്പുറം സ്വദേശി ഷാജിയെ വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് വിവാഹം കഴിച്ചത്. കരകൗശലനിർമാണ തൊഴിലാളിയായ ഷാജി, സൗണ്ട് ഓപ്പറേറ്റർകൂടിയാണ്.
സ്വന്തമായി വീടുപോലുമുണ്ടായിരുന്നില്ല അന്ന്. കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മലിന്റെ ശ്രമഫലമായി പോലീസുകാരുടെ സംഘടനയാണു വീടുവച്ചുനൽകിയത്. അച്ചാർ വില്പനയ്ക്കൊപ്പം ഷാജി നിർമിക്കുന്ന കരകൗശലവസ്തുക്കളുമാണു വരുമാനം.
തലചായ്ക്കാൻ ഇടമില്ലാത്തവർക്കു മേൽക്കൂരയെന്ന സ്വപ്നമൊരുക്കാനും ലൈലയുണ്ട്. കാഴ്ചപരിമിതിയുള്ള സുജാത, കുഞ്ചു, നാരായണൻ എന്നിവർക്കുകൂടി തന്റെ വീടിരിക്കുന്ന കാഞ്ഞിരക്കാടുതന്നെ സ്ഥലം നൽകി.
വടക്കാഞ്ചേരി സ്വദേശി സിബിയുടെ സഹായത്തോടെയായിരുന്നു ഇത്. കുഞ്ചുവിനു ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജയുടെ ഇടപെടലിനെതുടർന്ന് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനാണ് വീടു നിർമിച്ചത്. മറ്റുള്ളവർക്കുകൂടി വീടൊരുക്കാനുള്ള പരിശ്രമത്തിലാണു ലൈല.