ക്ഷേമപെൻഷൻ അഞ്ചു മാസം കുടിശികയുണ്ടെന്നു മന്ത്രി
Friday, June 21, 2024 3:21 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വില്പന നടത്തുന്ന പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തി അതിൽ നിന്നു ലഭിക്കുന്ന വരുമാനം സാമൂഹ്യക്ഷേമ പെൻഷനുകൾക്ക് നല്കുമെന്നു പറഞ്ഞ സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നു പ്രതിപക്ഷം.
അഞ്ചുമാസത്തെ സാമൂഹ്യക്ഷേമപെൻഷനുകൾ കുടിശികയായതു സംബന്ധിച്ച് നല്കിയ അടിയന്തരപ്രമേയ നോട്ടീസ് സർക്കാർ തള്ളിയതിനെ തുടർന്ന് വോക്കൗട്ട് പ്രസംഗത്തിലാണ് പ്രതിപക്ഷനേതാവ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.
സംസ്ഥാന സർക്കാരിന്റെ മുൻഗണന ഏതു വിഷയത്തിലാണെന്നു വ്യക്തമാക്കണം. ക്ഷേമപെൻഷൻ വിതരണം സംബന്ധിച്ച് ഇപ്പോൾ ഇറങ്ങുന്ന ഉത്തരവും ആശയക്കുഴപ്പമുള്ളതാണ്. ഏതുമാസത്തെ ക്ഷേമപെൻഷനാണ് വിതരണം ചെയ്യുന്നതെന്നു ഉത്തരവിൽ വ്യക്തമാക്കുന്നില്ല. മുൻകാലങ്ങളിൽ ഏതുമാസത്തെ ക്ഷേമപെൻഷനാണ് വിതരണം ചെയ്യുന്നതെന്ന് വ്യക്തമാക്കിയിരുന്നതായും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.
അഞ്ചുമാസത്തെ പെൻഷൻകുടിശിക നല്കാനുണ്ടെന്നു സമ്മതിക്കുന്നതായി ധനകാര്യമന്ത്രി കെ. എൻ ബാലഗോപാൽ വ്യക്തമാക്കി. കേന്ദ്ര നിലപാട് മൂലം സംസ്ഥാനം അതിശക്തമായ വെല്ലുവിളികളാണ് നേരിടുന്നത്.
സംസ്ഥാന സർക്കാർ സാമൂഹ്യക്ഷേമപ്രവർത്തനങ്ങൾക്കും വികസനപ്രവർത്തനങ്ങൾക്കും ഏറെ പ്രാധാന്യം നല്കുന്നതായും ധനകാര്യ മന്ത്രി വ്യക്തമാക്കി. അടുത്ത ആഴ്ച്ച ഒരു ഗഡു പെൻഷൻ വിതരണം ചെയ്യുമെന്നും യുഡിഎഫ് സർക്കാരിന്റെ കാലത്ത് 18 മാസം വരെ ക്ഷേമപെൻഷൻ കുടിശികയായിട്ടുണ്ടെന്നും മന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.
എന്നാൽ മന്ത്രി പറഞ്ഞത് വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് അടിയന്തരപ്രമേയ നോട്ടീസ് നല്കിയ പി.സി വിഷ്ണുനാഥ് വ്യക്തമാക്കി. 2016-ൽ അന്നത്തെ ധനകാര്യമന്ത്രി തോമസ് ഐസക്ക് പുറപ്പെടുവിച്ച ധവളപത്രത്തിലും നിയമസഭയിൽ എം. സ്വരാജിന് നല്കിയ മറുപടിയിലും വ്യക്തമാക്കിയത് മൂന്നു മാസത്തെ പെൻഷനാണ് കുടിശികയായിട്ടുള്ളതെന്നാണ്.
മന്ത്രി എന്തിന്റെ അടിസ്ഥാനത്തിലാണ് 18 മാസത്തെ കുടിശിക എന്നു പറയുന്നതെന്നു വ്യക്തമാക്കണം. സംസ്ഥാനത്തെ ഞെരുക്കുന്ന കേന്ദ്ര നിലപാടിനെതിരേ ശക്തമായി പോരാട്ടം നടത്താൻ യുഡിഎഫും തയാറാകണമെന്നും അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലാത്തതിനാൽ സഭ നിർത്തി ചർച്ച ചെയ്യേണ്ടെന്നും ധനകാര്യമന്ത്രി കെ. എൻ ബാലഗോപാൽ പറഞ്ഞു. ഇതേ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് വോക്കൗട്ട് നടത്തി.