സാബു ജോണ്
തിരുവനന്തപുരം: കോണ്ഗ്രസിലെ ഡോ. മാത്യു കുഴൽനാടൻ പ്രസംഗം എങ്ങനെ തുടങ്ങിയാലും എവിടേക്കാണ് എത്തുകയെന്ന് എല്ലാവർക്കുമറിയാം. ഇന്നലെ ധനാഭ്യർഥനാചർച്ചയിൽ പങ്കെടുത്തു പ്രസംഗിച്ചപ്പോഴും കഥ മാറിയില്ല.
വ്യവസായത്തേക്കുറിച്ചു പറഞ്ഞു തുടങ്ങി ഉടൻ തന്നെ മാസപ്പടിയിലേക്കു ചാടി. കുഴൽനാടൻ പിണറായി എന്ന പേരു പറഞ്ഞാൽ അപ്പോൾ സ്പീക്കർ എ.എൻ. ഷംസീർ ശബ്ദമുയർത്തും.
സോഷ്യൽ മീഡിയയ്ക്കു വേണ്ടി പ്രസംഗിക്കരുതെന്നും എന്നും ഒരേ കാര്യം പറയരുതെന്നുമെല്ലാം സ്പീക്കർ പറഞ്ഞു കൊണ്ടിരുന്നു. കുഴൽനാടൻ പ്രസംഗിച്ചു കൊണ്ടുമിരുന്നു. മുഖ്യമന്ത്രിയുടെ മകൾ അനാഥാലയത്തിൽ നിന്നു മാസപ്പടി വാങ്ങിയെന്ന് ആർഒസി രേഖകളിൽ പറയുന്നുണ്ടെന്നും കുഴൽനാടൻ പറഞ്ഞു. കുഴൽനാടന്റെ സമയം കഴിയാൻ കാത്തിരുന്ന സ്പീക്കർ ഉടൻ തന്നെ മൈക്ക് ഓഫ് ചെയ്തു.
കേന്ദ്രത്തിലെ ഭരണകക്ഷിയും കേരളത്തിലെ പ്രതിപക്ഷവും ഒരുപറ്റം മാധ്യമങ്ങളുമടങ്ങുന്ന ഒക്കചങ്ങാതിമാരുടെ കൂട്ടുകെട്ട് കേരളത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നു എന്നാണ് സിപിഎമ്മിലെ സേവ്യർ ചിറ്റിലപ്പിള്ളിയുടെ നിരീക്ഷണം. ഇവരുടെ നീക്കങ്ങൾ താൽക്കാലികമായി വിജയിച്ചെങ്കിലും തങ്ങൾ തെരുവിലാണെന്നും പോരാട്ടം തുടരുമെന്നുമുള്ള മുന്നറിയിപ്പു നൽകിയാണ് സേവ്യർ പ്രസംഗം അവസാനിപ്പിച്ചത്.
ഓരോ തെരഞ്ഞെടുപ്പിലും വൃത്തികെട്ട വർഗീയ കളികൾ നടത്തുന്ന സിപിഎമ്മിനെ പോലെ വേറൊരു പാർട്ടിയില്ലെന്നു മുസ്ലിംലീഗിലെ നജീബ് കാന്തപുരം അഭിപ്രായപ്പെട്ടു. വാല് ഓടക്കുഴലിൽ ഇട്ടാലും നിവരില്ലെന്നാണ് സിപിഎമ്മിനേക്കുറിച്ചു നജീബ് പറഞ്ഞത്. ലീഗിനെ വിമർശിച്ചു പ്രസംഗിച്ച പി.ടി.എ. റഹിമിനെ വാടകയ്ക്കെടുത്ത എംഎൽഎ എന്നും വിശേഷിപ്പിച്ചു. കെപിസിസി പ്രസിഡന്റിന്റെ ക്ലാസിൽ നജീവ് ഇരുന്നിട്ടുണ്ടെന്നാണു തോന്നുന്നതെന്ന് എച്ച്. സലാം പറഞ്ഞു.
കഴിഞ്ഞ ദിവസം ലീഗിനെ നിശിതമായി വിമർശിച്ച കാനത്തിൽ ജമീലയോടുള്ള കലി ലീഗുകാർക്ക് ഇനിയും അടങ്ങിയിട്ടില്ല. ലീഗിന്റെ തലയിൽ വയ്ക്കാൻ ജമീല കൊണ്ടു വന്ന തൊപ്പി കെ.കെ. ലതികയുടെ തലയിൽ വച്ചാൽ മതിയെന്ന് യു.എ. ലത്തീഫ് പറഞ്ഞു.
വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് ആയിരുന്നു വിഷയം. തിരൂരങ്ങാടിയിൽ എ.കെ. ആന്റണിയെ മത്സരിപ്പിക്കാൻ കൊണ്ടു വന്ന ലീഗ് സ്ഥാനാർഥികൾക്കു കിട്ടുന്ന ഭൂരിപക്ഷത്തേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചവരാണ് ലീഗ് എന്ന് ലത്തീഫ് ചൂണ്ടിക്കാട്ടി. അന്ന് ഡോ. എൻ.എ. കരീമിനെ ഇടതുപക്ഷം മത്സരിപ്പിച്ചത് മുസ്ലിം നാമധാരിയായാൽ വോട്ട് കിട്ടുമെന്നു കരുതിയാണ്. എന്നാൽ അതുണ്ടായില്ല. മതേതരത്വത്തിനു വേണ്ടി ലീഗ് പ്രതിജ്ഞാബദ്ധമാണെന്നു ലത്തീഫ് പറഞ്ഞു.
തെരഞ്ഞെടുപ്പു പരാജയം അംഗീകരിച്ച ഐ.ബി. സതീഷിന് ഈ ശൈത്യകാലം മുന്നണി അതിജീവിക്കുമെന്നും വരാനിരിക്കുന്നതു വസന്തകാലമായിരിക്കുമെന്നുമുള്ള കാര്യത്തിൽ സംശയമില്ല.
കോട്ടയത്തെ പരാജയത്തിലും ആശ്വാസത്തിനു കാരണങ്ങളുണ്ടെന്നു ഡോ.എൻ. ജയരാജ് ചൂണ്ടിക്കാട്ടിയത് കണക്കുകളുടെ പിൻബലത്തിലാണ്.
കേരള കോണ്ഗ്രസ്- എം എൽഡിഎഫിലേക്കു പോയതിനു ശേഷം തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് മുതൽ ഗ്രാമപഞ്ചായത്തുകൾവരെ പിടിച്ചടക്കിയതിന്റെ കണക്കുകളും ജയരാജ് അവതരിപ്പിച്ചു.
ബോംബ് നിർമാണം കുടിൽ വ്യവസായമാക്കാൻ സാധിച്ചതാണ് വ്യവസായ വകുപ്പിന്റെ നേട്ടമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ബോംബ് പൊട്ടിയ പ്രദേശത്തെ യുവതിയുടെ വാക്കുകൾ കേട്ടില്ലേ എന്നു ചാണ്ടി ഉമ്മൻ ചോദിച്ചു.
പുതിയ മന്ത്രിയായ ഒ.ആർ. കേളുവിനെ ആദ്യം അഭിനന്ദിക്കാനുള്ള അവസരം കിട്ടിയത് എൽദോസ് പി. കുന്നപ്പിള്ളിലിനാണ്. എങ്കിലും കെ. രാധാകൃഷ്ണൻ കൈവശം വച്ചിരുന്ന വകുപ്പുകളിൽ പാർലമെന്ററികാര്യം എം.ബി. രാജേഷിനും ദേവസ്വം വി.എൻ. വാസവനും നൽകിയത് ശരിയായില്ലെന്ന പക്ഷമാണ് എൽദോസിന്.
പപ്പയുടെ സ്വന്തം അപ്പൂസ് എന്നു പറഞ്ഞതു പോലെ പപ്പയുടെ സ്വന്തം വാസവൻ ആണോ എന്ന് എൽദോസ് ചോദിച്ചു. വ്യവസായങ്ങൾ, സാമൂഹ്യ സുരക്ഷിതത്വവും ക്ഷേമവും എന്നീ വകുപ്പുകളിലേക്കുള്ള ധനാഭ്യർഥനകൾ സഭ ഇന്നലെ പാസാക്കി.