തലശേരി: എരഞ്ഞോളി കുടക്കളത്ത് ആൾതാമസമില്ലാത്ത വീട്ടുപറമ്പിൽനിന്നു തേങ്ങ പെറുക്കുന്നതിനിടെ ബോംബ് പൊട്ടി വയോധികൻ മരിച്ചു.
എരഞ്ഞോളി പഞ്ചായത്ത് ഓഫീസിനടുത്ത് നിടുംവോട്ടുംകാവിനു സമീപം ആയനിയാട്ട് മീത്തൽ വീട്ടിൽ വേലായുധൻ (75) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയാണു സംഭവം.
തേങ്ങ പെറുക്കുന്നതിനിടെ പറമ്പിൽനിന്നു കിട്ടിയ വസ്തു എന്താണെന്നു പരിശോധിക്കാൻ കല്ലിൽ ഇടിച്ചപ്പോൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ വേലായുധന്റെ മുഖവും കൈകളും ചിന്നിച്ചിതറി.
ശബ്ദം കേട്ട് ഉടൻ സ്ഥലത്തെത്തിയ പരിസരവാസികൾ ഇയാളെ തലശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ഡോഗ് സ്ക്വാഡും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്കുമാറിന്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി.
കൂടുതൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടോയെന്നു കണ്ടെത്താൻ സ്ഫോടനം നടന്ന പ്രദേശം മുഴുവൻ പോലീസ് അരിച്ചുപെറുക്കി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സ്റ്റീൽ ബോംബാണു പൊട്ടിത്തെറിച്ചതെന്നാണു പോലീസിന്റെ നിഗമനം.
പരേതനായ മോഹൻദാസിന്റെ, വർഷങ്ങളായി പൂട്ടിക്കിടക്കുകയായിരുന്ന വീട്ടുപറമ്പിലാണു സ്ഫോടനമുണ്ടായത്. തലശേരി എഎസ്പി കെ.എസ്. ഷഹൻഷാ, ഇൻസ്പെക്ടർ ബിജു ആന്റണി, എസ്ഐ നിഖിൽ എന്നിവരുടെ നേതൃത്വത്തിന്റെ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തു വരുന്നു.
കൂലിപ്പണിക്കാരനാണു വേലായുധൻ. ഭാര്യ: പരേതയായ ഇന്ദ്രാളി. മക്കൾ: ജ്യോതി, ഹരീഷ്, മല്ലിക. മരുമക്കൾ: രാജീവൻ, ഷിൽന. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിക്കും.