കടമെടുപ്പു കേസിൽ കേരളം തോറ്റെങ്കിലും കപിൽ സിബലിനും സംഘത്തിനും ഇതുവരെ ചെലവ് 96.40 ലക്ഷം
Wednesday, June 19, 2024 1:31 AM IST
തിരുവനന്തപുരം: കടമെടുപ്പിന്റെ പരിധി ഉയർത്തണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്രസർക്കാരുമായുള്ള കേസിൽ കേരളം തോറ്റെങ്കിലും വക്കീൽ ഫീസ് ഇനത്തിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനും സംഘത്തിനും ഇതുവരെ നൽകിയത് 96.40 ലക്ഷം രൂപ.
കേരളത്തിനായി വാദിച്ച കപിൽ സിബലിനു വക്കീൽഫീസായി ഇതുവരെ 90.50 ലക്ഷം നൽകിയെന്നു നിയമമന്ത്രി മന്ത്രി പി. രാജീവ് നിയമസഭയിൽ നൽകിയ മറുപടിയിൽ പറയുന്നു. ഫെബ്രുവരി 13നു വരെ സുപ്രീംകോടതിയിൽ ഹാജരായതിനുള്ള വക്കീൽ ഫീസ് ഇനത്തിലാണു കപിൽ സിബലിന് ഇത്രയും നൽകിയത്. ഫീസിനത്തിൽ ഇനിയും തുക നൽകാനുണ്ടെന്നാണു മറുപടിയിൽ വ്യക്തമാകുന്നത്.
ഇതേ കേസിൽ അഡ്വക്കറ്റ് ജനറലിനും (എജി) കിട്ടി ലക്ഷങ്ങൾ. ഫീസ് ഇനത്തിൽ 2.50 ലക്ഷം രൂപയും യാത്രപ്പടി ഇനത്തിൽ 1.90 ലക്ഷം രൂപയും അഡ്വക്കറ്റ് ജനറൽ കൈപ്പറ്റി.
ഒരു സിറ്റിംഗിന് 40,000 രൂപയാണ് അഡ്വക്കറ്റ് ജനറലിനു നൽകിയത്. ആറു തവണ എജി സുപ്രീംകോടതിയിൽ ഹാജരായി. സഹായിയായ സീനിയർ ഗവണ്മെന്റ് പ്ലീഡർക്കു യാത്രപ്പടിയായി 1.59 ലക്ഷം രൂപയും നൽകി. മൊത്തം 96.40 ലക്ഷം രൂപയാണ് ഫീസ് ഇനത്തിൽ അടക്കം ഇതുവരെ ചെലവായത്.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു കേരളം കേസ് നൽകിയത്. കേസ് ഇപ്പോൾ സുപ്രീംകോടതിയുടെ രണ്ടംഗ ഭരണഘടനാ ബെഞ്ചിലാണ്.
ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ എതിർപ്പു മറികടന്നാണു കേരളം സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തതെന്ന ആരോപണവും ശക്തമാണ്. കേസിനു പോയി കേന്ദ്രസർക്കാരിനെ പിണക്കാതെ ഇക്കാര്യം ചർച്ചയിലൂടെ പരിഹരിക്കണമെന്ന ബാലഗോപാലിന്റെ പ്രായോഗികവാദത്തെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. ഏബ്രഹാം അടക്കമുള്ളവർ എതിർത്തിരുന്നു.
കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയതിനെതിരേയായിരുന്നു കെ.എം. ഏബ്രഹാമിന്റെ വാദം.