റിച്ചാർഡ് ജോസഫ്
തിരുവനന്തപുരം: അഞ്ചാം ക്ലാസുകാരി വായിച്ചത് അഞ്ഞൂറോളം പുസ്തകങ്ങൾ! വിളവൂർക്കൽ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ആർ.പി. വരദയാണ് വായനലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നത്.
അമ്മ പറഞ്ഞിരുന്ന കഥകൾ കേട്ടുറങ്ങിയ വരദ എന്ന കൊച്ചുമിടുക്കി രണ്ടാം ക്ലാസ് മുതലാണ് വായനയുടെ ലോകത്തേക്കു കടന്നത്. ചിത്രകഥകൾ വായിച്ചായിരുന്നു തുടക്കം. പടിപടിയായി ചെറിയ പുസ്തകങ്ങൾ വായിച്ചുതുടങ്ങിയ വരദ നാലാം ക്ലാസിൽ എത്തിയതോടെ വായന സീരിയസാക്കി. വെറുതേ പുസ്തകങ്ങൾ വായിക്കുകയല്ല, വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള ആസ്വാദനം ഒരു ബുക്കിൽ എഴുതി വയ്ക്കുന്ന ശീലവുമുണ്ട്.
വായനയുടെ ലോകത്ത് അദ്ഭുതം വിരിയിച്ച വരദ ഇന്നു മുതൽ ഒരു കുട്ടി എഴുത്തുകാരിയായാണ് അിറിയപ്പെടുക. വരദ എഴുതിയ ആദ്യ പുസ്തകം ‘ഊഞ്ഞാലുകുട്ടീടെ ഉമ്മിണിക്കാര്യങ്ങൾ’ ഇന്നു പ്രകാശനം ചെയ്യും. വായനാ ദിനാഘോഷത്തോടനുബന്ധിച്ച് സെന്റ് ജോസഫ്സ് സ്കൂൾ അങ്കണത്തിൽ പി.എൻ. പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ചടങ്ങിലാണ് പുസ്തക പ്രകാശനം.
ആകാശവാണിയിലും സാഹിതി വാണിയിലും റേഡിയോ ജോക്കിയായ വരദ മറ്റ് വിവിധ എഫ്എമ്മുകളിൽ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നുണ്ട്. അധ്യാപികയാകാനാണ് ആഗ്രഹമെന്ന് വരദ പറയുന്നു.
കഥകളും യാത്രാവിവരണങ്ങളും ഇഷ്ടപ്പെടുന്ന വരദയ്ക്ക് പി. സുരേന്ദ്രനാഥിന്റെ വികൃതിരാമൻ, മുട്ടത്തു വർക്കി എഴുതിയ ഒരു കുടയും കുഞ്ഞുപെങ്ങളും എന്നീ പുസ്തകങ്ങളിലെ വരികൾ മനഃപാഠമാണ്. അഖിൽ പി. ധർമജൻ രചിച്ച റാം കെയർ ഓഫ് ആനന്ദിയാണ് ഒടുവിൽ വായിച്ച പുസ്തകം.
എഴുത്തും വായനയും മാത്രമല്ല, പാട്ടും ഡാൻസും പ്രസംഗവുമെല്ലാം വരദയ്ക്ക് നന്നായി വഴങ്ങും. വീട്ടിൽ സ്വന്തമായി തയാറാക്കിയിരിക്കുന്ന ലൈബ്രറിയിൽ 350 പുസ്തകങ്ങളുണ്ട്. എം.ടി. വാസുദേവൻ നായർ, സുഭാഷ് ചന്ദ്രൻ, ബെന്യാമിൻ തുടങ്ങിയ എഴുത്തുകാരുടെ കൈയൊപ്പു പതിഞ്ഞ പുസ്തകങ്ങളും വരദയ്ക്ക് സ്വന്തം.
തിരുവനന്തപുരം മലയം വേങ്കൂർ വരദാനത്തിൽ പി. പ്രതീപൻ-വി.എസ്. രേവതി ദന്പതികളുടെ ഏകമകളാണ് വരദ. അഞ്ചാം ക്ലാസിൽ പ്രവേശിച്ചതോടെ വരദയുടെ വായനയ്ക്കും എഴുത്തിനും എല്ലാ പിന്തുണയുമായി സ്കൂൾ അധികൃതരും ഒപ്പമുണ്ട്.