കണ്ണൂർ: ബോംബ് നിർമാണം, ബോംബേറ്, ബോംബ് പൊട്ടിത്തെറിക്കൽ...കണ്ണൂർ വീണ്ടും പഴയ കണ്ണൂർ ആവുകയാണോ? സമീപകാല സംഭവങ്ങളെല്ലാം പഴയ കണ്ണൂരിലേക്കാണു വിരൽ ചൂണ്ടുന്നത്.
തലശേരി, പാനൂര്‍, കൂത്തുപറമ്പ്, ചൊക്ലി മേഖലകളിലെ ആളൊഴിഞ്ഞ പറമ്പുകളിലും കുറ്റിക്കാടുകളിലും വീടുകളിലും ബോംബ് നിര്‍മാണം നിര്‍ബാധം തുടരുന്നതിനു തെളിവാണ് എരഞ്ഞോളിയിലെ ദാരുണസംഭവം.
ഏതാണ്ട് സമാനമായ രീതിയിൽ വർഷങ്ങൾക്കു മുന്‍പ് ധർമടത്തും ഒരു ജീവൻ പൊലിഞ്ഞിരുന്നു. സാമിക്കുന്നിനടുത്ത ആൾപെരുമാറ്റമില്ലാത്ത പറന്പിൽ തേങ്ങയും വിറകും ശേഖരിക്കാൻ പോയ എടക്കടവത്ത് സജീവൻ എന്നയാളും കൊല്ലപ്പെട്ടിരുന്നു. അടിക്കാടുകൾക്കിടയിൽ ഒളിപ്പിച്ചു വച്ച ബോംബു പൊട്ടിയായിരുന്നു മരണം.
എതിരാളികളെ ലാക്കാക്കി നിര്‍മിക്കുന്ന രാഷ്ട്രീയ ബോംബുകള്‍ക്ക് ഇരകളാകുന്നത് പലപ്പോഴും ഒന്നുമറിയാത്ത മനുഷ്യരാണെന്നു മാത്രം. അതില്‍ കുട്ടികളും അതിഥിത്തൊഴിലാളികളും സ്ത്രീകളുമുണ്ട്. 1998 സെപ്റ്റംബര്‍ 25ന് തലശേരി കല്ലിക്കണ്ടി റോഡരികില്‍നിന്നു കിട്ടിയ സ്റ്റീല്‍പാത്രം തുറക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അമാവാസി എന്ന തമിഴ് നാടോടി ബാലനു ഗുരുതരപരിക്കേറ്റത്. അമാവാസിയുടെ വലതുകണ്ണും ഇടതുകൈയും നഷ്ടപ്പെട്ടു.
2000 സെപ്റ്റംബര്‍ 27ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിനത്തിലാണ് സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അഞ്ചു വയസുകാരിയായ അസ്നയുടെ നേര്‍ക്ക് ബോംബ് വന്നുവീണത്. ബോംബേറില്‍ ഗുരുതര പരിക്കേറ്റ അസ്നയുടെ വലതുകാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. ജില്ലയില്‍ കാല്‍നൂറ്റാണ്ടിനിടെ 10 പേരാണ് ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
നൂറോളം പേര്‍ക്കു പരിക്കേറ്റു. മൂന്നു വര്‍ഷത്തിനിടെ പത്തിടത്താണ് ബോംബ് സ്ഫോടനങ്ങളുണ്ടായത്. നാലു പേര് കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചുപേര്‍ 12 വയസില്‍ താഴെയുള്ളവരായിരുന്നു.
2022 ജൂലൈ അഞ്ചിനു മട്ടന്നൂരില്‍ ആക്രിസാധനങ്ങള്‍ സൂക്ഷിച്ച വീട്ടിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ ആസാം ബാര്‍പേട്ട സ്വദേശി ഫസല്‍ഹഖ് (52), മകന് ഷാഹിദുല്‍ ഇസ്ലാം (24) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രിസാധനങ്ങളിലുണ്ടായിരുന്ന സ്റ്റീല്‍ ബോംബ് തുറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
2022 ഫെബ്രുവരി 12നു തോട്ടടയില്‍ വിവാഹപാര്‍ട്ടിക്കു നേരെയുണ്ടായ ബോംബേറില്‍ ഏച്ചൂര്‍ പാതിരിപ്പറമ്പ് സ്വദേശി ജിഷ്ണു(26) കൊല്ലപ്പെട്ടു. ആറു പേര്‍ക്കുപരിക്കേറ്റു. വഴിയില്‍ ഉപേക്ഷിച്ച ബോംബ് ബോളാണെന്നു കരുതി എറിഞ്ഞു കളിച്ചപ്പോള്‍ പൊട്ടിത്തെറിച്ച് മാസങ്ങള്‍ക്കുമുമ്പ് മൂന്നു കുട്ടികള്‍ക്കും പരിക്കേറ്റു.
രണ്ടരമാസം മുമ്പാണു പാനൂര്‍ മുളിയാത്തോട്ടില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് സിപിഎം പ്രവര്ത്തകന് കൈവേലിക്കല്‍ കാട്ടീന്റവിട ഷെറിന് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന മൂന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു.
വോട്ടെണ്ണലിനുശേഷം ന്യൂമാഹിയിലു ണ്ടായ സംഘർത്തിനിടെ ഒരാൾ ബോംബുമായി എത്തി എറിയുന്നതിന്റെ ദൃശ്യങ്ങളും ഏതാനും ദിവസങ്ങൾക്കു മുന്‍പ് നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതെല്ലാം കൂട്ടിവായിക്കുന്പോൾ അണിയറയിൽ രാഷ്ട്രീയപാർട്ടികളുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളിൽ ബോംബ് നിർമാണം സജീവമായി നടക്കുന്നുവെന്ന കാര്യങ്ങളിലേക്കാണു വിരൽചൂണ്ടുന്നത്.