കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: കേന്ദ്രത്തിൽ എൻഡിഎ സർക്കാരിൽ അംഗമായ ജനതാദൾ-എസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു സംസ്ഥാനത്തു പുതിയ പാർട്ടി രൂപവത്കരിക്കാൻ ജെഡി-എസ് ഉന്നതാധികാര സമിതി യോഗത്തിൽ തീരുമാനം.
ജെഡി-എസിന്റെ കേരളത്തിലെ എംഎൽഎമാരായ കെ. കൃഷ്ണൻകുട്ടിക്കും മാത്യു ടി. തോമസിനും എതിരേ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടി ഉണ്ടാകാതിരിക്കാൻ ഇരുവരും ഭാരവാഹിത്വത്തിൽനിന്നു മാറിനിന്നശേഷമാകും പുതിയ പാർട്ടി രൂപവത്കരിക്കുക.
കൂറുമാറ്റ നിരോധന നിയമ പ്രകാരമുള്ള നടപടി നേരിടാതിരിക്കാൻ ഉത്തർപ്രദേശിലെ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാർട്ടിയിൽ ലയിക്കുന്നതും പരിഗണനയിലാണ്. സമാജ് വാദി പാർട്ടിയുടെ കേരള ഘടകമായി ഭാവിയിൽ കെ. കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസും നേതൃത്വം നൽകുന്ന ജനതാദൾ മാറും. സമാജ്വാദി പാർട്ടി നിലവിൽ ഇന്ത്യ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ്.
എം.വി. ശ്രേയാംസ് കുമാറും എ. നീലലോഹിത ദാസൻ നാടാരും നേതൃത്വം നൽകുന്ന ഒരു വിഭാഗം ജനതാദളുകാർ നിലവിൽ ആർജെഡിയുടെ ഭാഗമാണ്. എന്നാൽ, മാത്യു ടി. തോമസും കെ. കൃഷ്ണൻകുട്ടിയും നേതൃത്വം നൽകുന്ന നിലവിലെ ജെഡി-എസ് വിഭാഗം രാഷ്ട്രീയ ജനതാദളിന്റെ ഭാഗമാകാനില്ല.
എൻഡിഎയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയിൽ എച്ച്.ഡി. കുമാരസ്വാമി അംഗമായ സാഹചര്യത്തിലാണ് ജെഡി-എസ് കേരള ഘടകത്തിനെതിരേ അതിരൂക്ഷ വിമർശനം ഉയർന്നത്.
കേന്ദ്രത്തിൽ ബിജെപിക്കൊപ്പവും സംസ്ഥാനത്ത് ഇടതുമുന്നണിയുടെ ഭാഗമായും നിൽക്കുന്ന ജെഡി-എസിന്റെ സമീപനത്തിനെതിരേ എൽഡിഎഫ് ഘടകകക്ഷികളിൽനിന്ന് അടക്കം വിമർശനം ഉയർന്ന സാഹചര്യത്തിലാണു പുതിയ പാർട്ടി രൂപീകരണത്തിലേക്കു കടക്കാൻ തീരുമാനിച്ചത്. പുതിയ പാർട്ടിക്കായി സിപിഎമ്മിൽനിന്നു സമ്മർദം ഉയർന്നിരുന്നു.
ഇന്നലെ ചേർന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിൽ ജെഡിഎസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കാൻ തീരുമാനിച്ചു.
പുതിയ പാർട്ടി രൂപവത്കരണത്തിനു ചുക്കാൻ പിടിക്കാൻ സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസിനെ ചുമതലപ്പെടുത്തി. എന്നാൽ, മാത്യു ടി. തോമസ് നേരിട്ട് പുതിയ പാർട്ടി രൂപവത്കരണത്തിൽ ഇടപെടില്ല.
സംസ്ഥാന നേതാക്കളിൽ ആരെങ്കിലുമാകും പാർട്ടി രൂപവത്കരണത്തിനു മുന്നിൽ നിൽക്കുക. തെരഞ്ഞെടുപ്പു കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത പേരുകൾ അടക്കം പുതിയ പാർട്ടിക്കായി പരിഗണിക്കും.
വലിയ താമസമില്ലാതെ രാഷ്ട്രീയ പാർട്ടി രൂപവത്കരണം പൂർത്തിയാക്കും. പിന്നീട് മന്ത്രി കെ. കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസ് എംഎൽഎയും പാർട്ടി അംഗത്വമെടുക്കും. എന്നാൽ, ഇവർ പ്രധാന ഭാരവാഹികളാകേണ്ടതില്ലാന്നാണു നിലവിലെ ധാരണ.