ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് ഇരട്ടകൾ മരിച്ചു
Wednesday, June 19, 2024 1:31 AM IST
ചീമേനി (കാസർഗോഡ്): ഇരട്ടസഹോദരങ്ങളായ വിദ്യാർഥികൾ ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച നിലയിൽ. അബുദാബിയിൽ ജോലി ചെയ്യുന്ന ചീമേനി കനിയന്തോലിലെ എ.വി. രാധാകൃഷ്ണന്റെയും പുഷ്പയുടെയും മക്കളും ചീമേനി ജിഎച്ച്എസ്എസിലെ അഞ്ചാംക്ലാസ് വിദ്യാർഥികളുമായ സുദേവ് (10), ശ്രീദേവ് (10) എന്നിവരാണു മരിച്ചത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ സൈക്കിളുമായി കളിക്കാൻ പോയതായിരുന്നു ഇരുവരും. വൈകുന്നേരം ആറ് കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചിറങ്ങിയപ്പോഴാണ് വീടിനടുത്തുള്ള ക്വാറിയിൽ ഇരുവരും മരിച്ചനിലയിൽ കാണപ്പെട്ടത്. ക്വാറിയുടെ മുകളിൽ കളിക്കുന്പോൾ കാൽ തെറ്റി താഴേക്കു വീണെന്നാണു നിഗമനം.
ക്വാറിയിലെ ഒരു ഭാഗത്ത് വെള്ളം വാർന്നുനിൽക്കാൻ കുഴി നിർമിച്ചിരുന്നു. അതിലേക്കാണു കുട്ടികൾ വീണത്.
നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്വാറിക്കു പ്രവർത്തനാനുമതി ഇല്ല. ചീമേനി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ പരിയാരം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി.
ഇന്നലെ ഉച്ചയോടെ ജന്മനാടായ നീലേശ്വരം കൊയാമ്പുറത്തെ അമ്മയുടെ തറവാട്ടു വീട്ടിലും ചീമേനി ജിഎച്ച്എസ്എസിലും പൊതുദർശനത്തിനു വച്ചു. വൈകുന്നേരം നാലോടെ കനിയന്തോലിലെ സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തി. സഹോദരി: ശ്രീഷ്ന (പത്താംക്ലാസ് വിദ്യാർഥിനി, ചീമേനി ജിഎച്ച്എസ്എസ്).