പാലക്കാട്: യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ മോചനം യാഥാർഥ്യമാക്കാൻ ധനസമാഹരണത്തിനു തുടക്കമിടുന്നു. മോചനത്തിനു മൂന്നു കോടിയോളം രൂപ വേണമെന്ന് ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ശിക്ഷാ ഇളവിനു പ്രതിസന്ധികളുണ്ടായിരുന്നുവെങ്കിലും അതെല്ലാം തരണംചെയ്തു മോചനത്തിനരികെ എത്തിയിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ‘സേവ് നിമിഷപ്രിയ ഇന്റർനാഷണൽ’ ധനസമാഹരണത്തിനു മുന്നോട്ടു വന്നതെന്നും ഭാരവാഹികൾ അറിയിച്ചു. ഏതുസമയത്തും വിധി നടപ്പാക്കാനുള്ള ഉത്തരവ് വരും. അതിനാൽ ഉടനെതന്നെ മോചനദ്രവ്യം നൽകാനുള്ള നടപടി ആരംഭിക്കണം. വധശിക്ഷാ ഉത്തരവ് യെമൻ പ്രസിഡന്റിന്റെ മേശപ്പുറത്താണെങ്കിലും മോചനത്തിനായി കൊല്ലപ്പെട്ട പൗരന്റെ കുടുംബവുമായി സംഭാഷണം നടത്താനും ഇതിന് അഭിഭാഷകനുൾപ്പെടുന്ന സംഘത്തെ നിയോഗിക്കാനും കഴിഞ്ഞിട്ടുണ്ട്.
ദയാധനം വാങ്ങാൻ യെമൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ദയാധനം നൽകുന്നതിന്റെ മുന്നോടിയായി 40,000 ഡോളറിന്റെ ചെലവു വരും. മോചനത്തിനും മുന്നോടിയായി വരുന്ന ചെലവിനുമുള്ള ധനസമാഹരണമാണ് ലക്ഷ്യമിടുന്നത്. പണം കൈയിലുണ്ടെന്നു ഗോത്രസമൂഹത്തെയും മധ്യസ്ഥത വഹിക്കുന്നവരെയും മുൻകൂട്ടി ബോധ്യപ്പെടുത്തണം.
2014-ൽ യെമൻ പൗരൻ കൊല്ലപ്പെട്ട കേസിലാണ് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയയെ വധശിക്ഷയ്ക്കു വിധിച്ചത്. തന്റെ ഭാഗം വ്യക്തമാക്കാൻ ഭാഷ വശമില്ലാത്തതും വക്കീലിനെ ലഭിക്കാത്തതും യെമനിൽ ഇന്ത്യൻ എംബസിയില്ലാത്തതും നിമിഷപ്രിയയ്ക്കു തിരിച്ചടിയായി. യെമനിൽനിന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി, പവർ ഓഫ് അറ്റോർണി സാമുവൽ ജെറോം എന്നിവരും ഓണ്‍ലൈനായി പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ദയാധനം സ്വീകരിക്കുന്നതിനു മുൻപ് മൂന്നു ഘട്ടങ്ങളുണ്ട്. ഗോത്രങ്ങൾ തമ്മിൽ ചർച്ച തുടങ്ങുന്നതാണ് ആദ്യഘട്ടം. ഇതിന് 20,000 ഡോളർ ചെലവു വരും. രണ്ടാംഘട്ടത്തിനും ഇതേ ചെലവു വരും. മൂന്നാമതാണ് ദയാധനം കൈമാറുന്നത്. ഏകദേശം രണ്ടര കോടി ഇതിനു വരും. മൂന്നുകോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.
നെഗോസിയേഷൻ നടപടികൾക്കു കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ നേതൃത്വം നൽകും. അമ്മയ്ക്കുവേണ്ടി പവർ ഓഫ് അറ്റോർണിയായ ഇന്ത്യൻ വംശജനും യെമൻ പൗരനുമായ സാമുവൽ ജെറോമാണ് ആക്ഷൻ കൗണ്‍സിൽ രക്ഷാധികാരി. ധനസമാഹരണത്തിന്റെ ഭാഗമായി ഒരു ചലഞ്ച് എന്ന നിലയിൽ 500 രൂപ വീതം അറുപതിനായിരം പേർ നൽകുന്ന രീതിയും മുന്നോട്ടു വച്ചിട്ടുണ്ട്.
താഴെക്കാണുന്ന അക്കൗണ്ട് നന്പറിൽ പരമാവധി സഹായം നൽകണമെന്നു പത്രസമ്മേളനത്തിൽ ആക്ഷൻ കൗണ്‍സിലിനുവേണ്ടി കെ. ബാബു എംഎൽഎ, എ.കെ. മൂസമാസ്റ്റർ, എക്സിക്യൂട്ടീവ് അംഗം കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവർ അഭ്യർഥിച്ചു.
ACCOUNT NAME: SAVE NIMISHAPRIYA INTERNATIONAL ACTION COUNCIL
Current A/C No: 00000040847370877
IFSC Code: SBIN0000893,
SBI PALAKKAD