പാഠപുസ്തകങ്ങളിൽ ‘ശുചിത്വവും മാലിന്യസംസ്കരണവും’
Wednesday, June 19, 2024 1:31 AM IST
തിരുവനന്തപുരം: സുസ്ഥിര മാലിന്യസംസ്കരണത്തിനും ശുചിത്വത്തിനും പ്രാധാന്യം നൽകുന്ന പാഠഭാഗങ്ങളും പാഠ്യപദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. ‘മാലിന്യമുക്തം നവകേരളം’ കാന്പയിന്റെ ഭാഗമായി വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ച നടപടികളുടെ ഭാഗമാണു പാഠ്യപദ്ധതിയിലെ ഈ പരിഷ്കാരം.
സംസ്ഥാനത്തെ എസ്സിഇആർടി സിലബസിലുള്ള ഒന്പത്, ഏഴ്, അഞ്ച്, മൂന്ന് ക്ലാസുകളിലെ പുസ്തകങ്ങളിലാണ് മാലിന്യസംസ്കരണത്തിനും ശുചിത്വത്തിനും പ്രാധാന്യം നൽകുന്ന പാഠഭാഗങ്ങളുള്ളത്. ഒന്പതാം ക്ലാസിലെ ജീവശാസ്ത്രം, ഏഴാം ക്ലാസിലെ ഹിന്ദി പാഠാവലി, അഞ്ചാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം, മൂന്നാം ക്ലാസിലെ മലയാളം, പരിസരപഠനം എന്നീ പുസ്തകങ്ങളിലാണു പാഠഭാഗങ്ങളുള്ളത്.
കുട്ടികളിൽ സാമൂഹികപ്രതിബദ്ധത വളർത്തിയെടുക്കുന്നതിനും മാലിന്യസംസ്കരണ-പരിസര ശുചിത്വ വിഷയങ്ങളിൽ അവബോധമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനും ഇതിലൂടെ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ് പറഞ്ഞു.
‘എന്റെ വിദ്യാലയം ശുചിത്വവിദ്യാലയം’ എന്ന തലക്കെട്ടോടുകൂടി തുടങ്ങുന്ന പാഠഭാഗത്തിൽ സ്വന്തം വിദ്യാലയത്തിന്റെ ശുചിത്വ നിലവാരം വിലയിരുത്താനുള്ള പട്ടികകളും മാലിന്യസംസ്കരണത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങളും നല്കിയിട്ടുണ്ട്. മാലിന്യം വലിച്ചെറിഞ്ഞാലുണ്ടാകുന്ന ദൂഷ്യഫലങ്ങളും അനുബന്ധ വിഷയങ്ങളും ഉൾപ്പെടുത്തിയുള്ള പാഠഭാഗങ്ങളിലൂടെ വിദ്യാർഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും സാധിക്കും.
ശുചിത്വത്തിന്റെ ആദ്യാക്ഷരങ്ങൾ ചെറുപ്രായത്തിലേ ശീലിപ്പിക്കുന്നതു ലക്ഷ്യമാക്കിയുള്ള വിവരങ്ങളാണു പാഠഭാഗങ്ങളിലുള്ളത്. മാലിന്യങ്ങളുടെ ഉറവിടത്തിലെ തരംതിരിക്കൽ, ഇതിനായി വ്യത്യസ്ത ബിന്നുകൾ ഉപയോഗപ്പെടുത്തൽ, ഭക്ഷണമാലിന്യങ്ങൾ കന്പോസ്റ്റിംഗിലൂടെ വളമാക്കി മാറ്റൽ എന്നിവ ഇതിൽ പ്രതിപാദിക്കുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യരുതെന്നും പാഠഭാഗത്തിലൂടെ കുട്ടികളെ ഓർമിപ്പിക്കുന്നു. സമൂഹത്തിൽ ശരിയായ മാലിന്യസംസ്കരണ സംസ്കാരം വളർത്തുന്നതിൽ കുട്ടികളെ പങ്കാളികളാക്കാനും വരുംതലമുറയിൽ മാലിന്യസംസ്കരണ സംസ്കാരം വളർത്തിയെടുക്കാനും സാധ്യമാവുന്ന തരത്തിലാണ് പാഠഭാഗം ചിട്ടപ്പെടുത്തിയിട്ടുള്ളത്.