കണ്ണൂർ: യേശുവിന്റെ പുണ്യജന്മത്തിന്റെ മഹാജൂബിലി വർഷമായ രണ്ടായിരാമാണ്ടിൽ ജൂബിലി സ്മാരകമായി തിരുഹൃദയ സന്യാസിനി സമൂഹം ആരംഭിച്ച ഹൃദയാരാം രജത ജൂബിലി നിറവിൽ.
മനഃശാസ്ത്ര സഹായവും കൗൺസലിംഗും തേടുന്നവർ മാനസികരോഗികളാണെന്നു കരുതിയിരുന്ന കാലഘട്ടത്തിൽ മനഃശാസ്ത്രത്തിന്റെ അപാരസാധ്യതകൾ ജനങ്ങളുടെ ഇടയിലേക്ക് എത്തിക്കാൻ ഡോ. സിസ്റ്റർ ട്രീസാ പാലയ്ക്കലിന്റെ നേതൃത്വത്തിൽ 2000 ജൂലൈ നാലിന് കണ്ണൂരിന്റെ ഹൃദയഭാഗത്ത് ഹൃദയാരാം സൈക്കോളജിക്കൽ ട്രെയിനിംഗ് സെന്റർ ആരംഭിച്ചു.
25 വർഷം പിന്നിടുമ്പോൾ ഈശോയുടെ കരുണാർദ്രസ്നേഹത്തിന്റെ പ്രകാശനമാണ് ഹൃദയാരാം എന്ന് കാലം തെളിയിച്ചിരിക്കുന്നു. ഒരു ലക്ഷത്തിലധികം മനസുകൾക്ക് ആശ്വാസമാകാൻ കഴിഞ്ഞുവെന്ന് ഹൃദയാരാം നന്ദിയോടെ ഓർക്കുന്നു.
ഹൃദയാരാമിലൂടെ ഹൃദയത്തിനു ആശ്വാസം കണ്ടെത്തിയവർ, ജീവിതത്തിനു വെളിച്ചം ലഭിച്ചവർ, രണ്ടാം ജന്മം തന്നെ നേടിയവർ, ശാരീരിക രോഗങ്ങൾ (സൈക്കോ സൊമാറ്റിക് ) തന്നെ സുഖപ്പെട്ടവർ, കുടുംബത്തിന്റെ ഇമ്പം വീണ്ടെടുത്തവർ, ഉറ്റവരുടെ അപ്രതീക്ഷിതമായ നഷ്ടപ്പെടലുകൾ, പ്രകൃതി ദുരന്തങ്ങൾ, റോഡപകടങ്ങൾ, ആത്മഹത്യകൾ ഇങ്ങനെ മനുഷ്യമനസിന്റെ താളം തെറ്റുന്ന ഇടങ്ങളിലൊക്കെ ജാതി-മത-വർണ ഭേദമന്യേ സർക്കാരിനോട് ചേർന്നും സ്വന്തമായും സാന്ത്വനത്തിന്റെ സാന്നിധ്യമായി ഹൃദയാരാം മാറി. കൗമാരക്കുരുന്നുകളുടെ നൊമ്പരങ്ങൾ മനസിലാക്കി അവരുടെ ഉന്നമനത്തിനായി കൗമാരശ്രേയസ്, ദമ്പതികൾക്കിടയിൽ ദാമ്പത്യശ്രേയസ്, കുടുംബങ്ങൾക്കിടയിൽ കുടുംബശ്രേയസ്, മാതാപിതാക്കൾക്കായി ഇഗ്നിറ്റിംഗ് പാരന്റേജ്, യുവജനങ്ങൾക്ക് യുവശ്രേയസ്, ആശയവിനിമയത്തിന്റെ പാഠങ്ങൾ പഠിപ്പിക്കുന്ന വിനിമയ വിസ്മയം, പിഞ്ചു ബാല്യങ്ങളുടെ മനസ് തൊട്ടറിഞ്ഞു കിഡ്സാരാം,വിവിധ മേഖലകളിൽ സേവനം ചെയ്യുന്നവർക്ക് വ്യക്തിത്വ വികസനം, നേതൃത്വ പരിശീലനം തുടങ്ങിയ പരിപാടികളിലൂടെ ഹൃദയാരാം ജൈത്രയാത്ര തുടരുന്നു.
കൗൺസലിംഗ് കാലഘട്ടത്തിന്റെ ആവശ്യമെന്നു തിരിച്ചറിഞ്ഞ് ഹൃദയരാം പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. കൂടാളിയിൽ ഹൃദയാരാം ഫാമിലി കൗൺസലിംഗ് സെന്റർ, ഇരിട്ടിയിൽ ഹൃദയാരാം സൈക്കോ എഡ്യൂക്കേഷൻ സെന്റർ, കർണാടകയിലെ നെല്ലിയാടിയിൽ ഹൃദയാരാം മൈൻഡ് കെയർ സെന്റർ എന്നീ ശാഖകളിലൂടെ കേരളത്തിനകത്തും പുറത്തുമായി സേവനരംഗം.
ഡയറക്ടർ ഡോ. സിസ്റ്റർ റിൻസി അഗസ്റ്റിൻ എസ്എച്ചിന്റെ നേതൃത്വത്തിൽ ഡോ. സിസ്റ്റർ ജാൻസി പോൾ എസ്എച്ച് അസിസ്റ്റന്റ് ഡയറക്ടറായും, ഡോ.സിസ്റ്റർ ജ്യോതിസ് പാലയ്ക്കൽ എസ്എച്ച് പ്രിൻസിപ്പലായും നേതൃത്വം നൽകുന്ന ഹൃദയാരാം ജൂബിലി വർഷത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വ്യത്യസ്തങ്ങളായ ഇരുപത്തഞ്ചിന പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്.
ഹൃദയാരാം സൈക്കോളജിക്കൽ ട്രെയിനിംഗ് സെന്റർ രജത ജൂബിലി ആഘോഷങ്ങളുടെ തിരി ഇന്നലെ തെളിഞ്ഞു. രാവിലെ 10ന് തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ ജൂബിലി ആഘോഷത്തിന് തുടക്കം കുറിച്ചു. ഫാ. ആന്റണി ആനക്കല്ലിൽ, ഫാ. മാത്യു നരിക്കുഴി എന്നിവർ സഹകാർമികത്വം വഹിച്ചു. തുടർന്ന് ഹൃദയാരാം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി തിരിതെളിച്ച് ഒരുവർഷം നീണ്ടുനിൽക്കുന്ന കർമപരിപാടികൾ ഉദ്ഘാടനം ചെയ്തു.തളിപ്പറമ്പ് ഫൊറോന വികാരി ഫാ. മാത്യു ആശാരിപറമ്പിൽ അധ്യക്ഷത വഹിച്ചു. ഹൃദയാരാം സ്ഥാപക ഡയറക്ടറും തിരുഹൃദയ സന്യാസിനി സമൂഹം തലശേരി പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറുമായ ഡോ. സിസ്റ്റർ ട്രീസ പാലയ്ക്കൽ ജൂബിലി ലോഗോ പ്രകാശനം ചെയ്തു.
ഹൃദയാരാം ഡയറക്ടർ ഡോ. സിസ്റ്റർ റിൻസി അഗസ്റ്റിൻ മുഖ്യപ്രഭാഷണവും അസിസ്റ്റന്റ് ഡയറക്ടർ ഡോ. സിസ്റ്റർ ജാൻസി പോൾ റിപ്പോർട്ട് അവതരണവും നടത്തി. ഫാ. ജോസഫ് കാവനാടി, ഫാ. ജോബിൻ വലിയപറമ്പിൽ, സിസ്റ്റർ എസ്പിരിറ്റ് മൂലയിൽ, ഡോ. സിസ്റ്റർ ഗ്രേസി ചെല്ലങ്കോട്ട് എസ്എച്ച്, ഹൃദയാരാം പൂർവ വിദ്യാർഥി സം ഘടന (ഹാർട്ട്) പ്രസിഡന്റ് വി.വി. റിനേഷ് എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ ഹൃദയാരാം സുപ്പീരിയർ സിസ്റ്റർ അമല ജോർജ് സ്വാഗതവും ഡോ. സിസ്റ്റർ ജ്യോതിസ് പാലയ്ക്കൽ നന്ദിയും പറഞ്ഞു.