ഉനൈസിനെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമത്തിനെതിരേ മഹിളാ കോൺഗ്രസ് പ്രവർത്തകരുൾപ്പെടെ പോലീസ് സ്റ്റേഷനു മുന്നിൽ സമരവും നടത്തി. ഈ സംഘർഷാവസ്ഥയ്ക്കിടയിലാണു ക്വാർട്ടേഴ്സിലേക്കു പോയ എസ്ഐ വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്.
അവശനിലയിൽ കണ്ടെത്തിയ വിജയനെ സഹപ്രവർത്തകർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ജോലിസമ്മർദം താങ്ങാനാകാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നായിരുന്നു വിജയന്റെ മരണമൊഴി.
കള്ളക്കേസെടുക്കാൻ രാഷ്ട്രീയ സമ്മർദമുണ്ടായതാണ് സത്യസന്ധനായ ഉദ്യോഗസ്ഥനെ മരണത്തിലേക്കു തള്ളിവിട്ടതെന്നാരോപിച്ച് ആദ്യദിനങ്ങളിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ നടന്നു.
ധന്യ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യമുയർന്നു. ജില്ലയിലെ പട്ടികവർഗ വിഭാഗമായ മറാഠി സമുദായാംഗമായ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് പട്ടികവർഗ സംഘടനകളും സമരരംഗത്തിറങ്ങി. പക്ഷേ കേവലം ഒരു ആത്മഹത്യ മാത്രമായി കാണിച്ച് എസ്ഐയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിച്ചു.
എസ്ഐയുടെ മരണത്തോടെ കൈപൊള്ളിയ സിപിഎം നേതാക്കൾ ഉനൈസിനെതിരേ സ്ത്രീപീഡനക്കേസ് എടുത്ത് അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിൽനിന്നു പിൻവലിയുകയും ചെയ്തു. വിജയന്റെ അന്വേഷണ റിപ്പോർട്ട് ശരിവച്ചുകൊണ്ട് ഉനൈസിനെതിരെ സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രം ചുമത്തിയാണ് മാസങ്ങൾക്കു ശേഷം കുറ്റപത്രം സമർപ്പിച്ചത്.