2019ൽ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയെ നേരിട്ട സിപിഐ സ്ഥാനാർഥി പി.പി. സുനീറിനു ലഭിച്ചതിലും വളരെയധികം വോട്ട് ആനി രാജയ്ക്ക് നേടാനായില്ല. പോൾ ചെയ്തതിന്റെ 25.2 ശതമാനം വോട്ടാണ് (2,73,971) സുനീറിനു കിട്ടിയത്. 2,83,023 വോട്ടാണ് (26 ശതമാനം) ആനി രാജയ്ക്കു നേടാനായത്.
റായ്ബറേലിയിലും വിജയിച്ച രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഉപേക്ഷിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഉപതെരഞ്ഞെടുപ്പിൽ മത്സരത്തിന് ഇല്ലെന്ന് ആനി രാജ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിതത്വം കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിനു പിന്നാലെ മണ്ഡലത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രവർത്തനവും തുടങ്ങുകയുണ്ടായി. 2019ൽ രാഹുൽ ഗാന്ധിക്കു ലഭിച്ചതിലും മെച്ചപ്പെട്ട ഭൂരിപക്ഷം പ്രിയങ്ക ഗാന്ധിക്കു സമ്മാനിക്കണമെന്ന വാശിയിലാണ് മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളും പ്രവർത്തകരും.
ദേശീയ ശ്രദ്ധയാകർഷിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ നേരിടുന്നതിനു സിപിഐ നേതൃത്വം സത്യൻ മൊകേരിയെ നിർബന്ധിച്ച് ഇറക്കുകയാണ് ഉണ്ടായത്. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലുള്ള വൈമുഖ്യം അദ്ദേഹം നേരത്തേ വ്യക്തമാക്കിയതാണ്.
എന്നാൽ, മണ്ഡലത്തിനു സുപരിചിതനായ സത്യന്റെ സ്ഥാനാർഥിത്വം പ്രിയങ്കയ്ക്ക് മഹാഭൂരിപക്ഷം എന്ന യുഡിഎഫ് സ്വപ്നത്തിനു പ്രഹരമേൽപ്പിക്കാൻ കഴിയുമെന്നാണ് മണ്ഡലത്തിലെ ഇടതു നേതാക്കളുടെ വിശ്വാസം.