കൊളവല്ലൂർ സ്കൂളിൽ റാഗിംഗ്; അഞ്ച് സീനിയർ വിദ്യാർഥികൾക്കെതിരേ കേസ്
Saturday, February 15, 2025 1:40 AM IST
തലശേരി: പാനൂർ പാറാട് പി.ആർ. മെമ്മോറിയൽ കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ റാഗിംഗിന്റെ പേരിൽ സീനിയർ വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥിയുടെ കൈ അടിച്ചുതകർത്ത സംഭവത്തിൽ കൊളവല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സീനിയർ വിദ്യാർഥികളായ അഞ്ചുപേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥി പാറാട് തളിയന്റവിട ആദമിന്റെ മകൻ മുഹമ്മദ് നിഹാലിനു(16) നേരേ വ്യാഴാഴ്ച ഉച്ചയ്ക്ക് സ്കൂളിലെ കാന്റീനു സമീപം വച്ചായിരുന്നു ആക്രമണം. ഇടതുകൈയുടെ എല്ലുകൾ തകർന്ന നിലയിൽ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി.
പരീക്ഷ കഴിഞ്ഞ് അധ്യാപകന്റെ യാത്രയയപ്പ് പരിപാടിയിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച് വെള്ളം കുടിക്കാൻ കാന്റീനിലേക്കു പോകവേയാണ് നിഹാൽ ആക്രമണത്തിനിരയായത്. നിഹാലിനെ തടഞ്ഞു നിർത്തിയ സംഘം “നീയെന്താടാ ഞങ്ങളെ ബഹുമാനിക്കാത്തത്. നിന്റെ നോട്ടം ശരിയല്ലല്ലോടാ” എന്നിങ്ങനെ പറഞ്ഞുകൊണ്ടാണ് ആക്രമിച്ചതെന്നും ഇതിനു മുമ്പും ഈ സംഘം നിഹാലിനെ ഉപദ്രവിച്ചിട്ടുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു.
‘മകനോടു പെരുമാറിയത് ഗുണ്ടകളെപ്പോലെ’
തന്റെ മകനോട് ഗുണ്ടകളെ പോലെയാണ് അഞ്ചംഗ വിദ്യാർഥി സംഘം പെരുമാറിയതെന്ന് നിഹാലിന്റെ അച്ഛന് ആദം പറഞ്ഞു. തലയ്ക്കും കഴുത്തിനും ക്രൂരമായി മർദിച്ച ശേഷം ചവിട്ടി വീഴ്ത്തി. ഷൂ കൊണ്ട് ചവിട്ടി കൈ ഒടിച്ചു.
എല്ലുകൾ ഒടിഞ്ഞ് പുറത്തേക്കു വന്നു. സ്ഥലത്തുണ്ടായ പിടിഎ അംഗങ്ങൾ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറായില്ല. അടിച്ച കുട്ടികളുടെ പേര് പറഞ്ഞാലേ മകനെ ആശുപത്രിയിൽ കൊണ്ടുപോകൂ എന്നായിരുന്നു അവരുടെ നിലപാട്. ഒടുവിൽ പ്ലസ് വൺ വിദ്യാർഥികളാണ് ഓട്ടോറിക്ഷയിൽ നിഹാലിനെ പാനൂർ ആശുപത്രിയിലെത്തിച്ചതെന്ന് ആദം പറഞ്ഞു.
പരിക്ക് ഗുരുതരമായതുകൊണ്ടാണ് തലശേരിയിലേക്കു കൊണ്ടുവന്നത്. എക്സറേ പരിശോധിച്ച എല്ലുരോഗ വിദഗ്ധൻ, ഇത് ഗുണ്ടാ ആക്രമണമാണോ എന്നാണ് ചോദിച്ചത്.