ഒരു ലക്ഷത്തിലധികം പേർ കാൻസർ സ്ക്രീനിംഗ് നടത്തി
Saturday, February 15, 2025 1:40 AM IST
തിരുവനന്തപുരം: കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആരോഗ്യം ആനന്ദം-അകറ്റാം അർബുദം ജനകീയ കാൻസർ പ്രതിരോധ കാന്പയിനിൽ ഒരു ലക്ഷത്തിലധികം (1,10,388) പേർ കാൻസർ സ്ക്രീനിംഗ് നടത്തി.
ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ട കാന്പയിൻ സ്ത്രീകൾക്കു വേണ്ടിയുള്ളതാണ്.
സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയോടൊപ്പം മറ്റു കാൻസറുകളും സ്ക്രീനിംഗ് നടത്തുന്നുണ്ട്. സംസ്ഥാനത്തെ 1321 സർക്കാർ ആശുപത്രികളിൽ സ്ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.
സ്ക്രീൻ ചെയ്തതിൽ 5185 പേരെ കാൻസർ സംശയിച്ച് തുടർ പരിശോധനയ്ക്കു റഫർ ചെയ്തു. പരിശോധനയിൽ കാൻസർ സ്ഥിരീകരിക്കുന്നവർക്കു ചികിത്സയും തുടർ പരിചരണവും ലഭ്യമാക്കുമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു.