മാട്രിമോണിയല്‍ സൈറ്റ് വഴി 25 ലക്ഷം തട്ടി; പ്രവാസിക്കും ഭാര്യക്കുമെതിരേ കേസ്
Friday, February 14, 2025 6:02 AM IST
കൊച്ചി: മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ടശേഷം വിവാഹ വാഗ്ദാനം നല്കി യുവതിയില്‍നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പ്രവാസി യുവാവിനും ഭാര്യക്കുമെതിരേ പോലീസ് കേസെടുത്തു. ഇരിങ്ങാലക്കുട സ്വദേശികളായ മുതുര്‍ത്തിപറമ്പില്‍ അന്‍ഷാദ് മഹ്സില്‍, ഭാര്യ നിത അന്‍ഷാദ് എന്നിവര്‍ക്കെതിരേയാണ് കളമശേരി പോലീസ് കേസെടുത്തത്. കളമശേരി സ്വദേശിനിയാണു പരാതിക്കാരി.
കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതിയുടെ പരാതിയില്‍ കേസെടുത്തത്. യുവതി 2022ലാണ് പുനര്‍വിവാഹത്തിനായി വേ ടു നിക്കാഹ് എന്ന മാട്രിമോണിയല്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. ഫഹദ് എന്ന വ്യാജപ്പേരില്‍ അന്‍ഷാദ് മാട്രിമോണിയൽ സൈറ്റിലൂടെ യുവതിയെ സമീപിച്ചു. യുവതിയുമായി സംസാരിക്കുകയും ഇവരുടെ അമ്മയോട് മകളെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു.
താന്‍ വിവാഹമോചിതനാണെന്നും അന്‍ഷാദ് ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചു. അന്‍ഷാദ് വിദേശത്തായതിനാല്‍ ഭാര്യ നിതയെ സഹോദരി എന്നുപറഞ്ഞ് പരിചയപ്പെടുത്തി. നിതയും മറ്റൊരാളും കളമശേരിയിലെത്തി വിവാഹം ഉറപ്പിക്കുകയും ചെയ്തു.പിന്നീട് ബിസിനസ് തകര്‍ന്നെന്നും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നാട്ടില്‍ വരാന്‍ പറ്റില്ലെന്നും പറഞ്ഞ് സഹോദരിയെന്നു പരിചയപ്പെടുത്തിയ ഭാര്യ നിതയുടെ അക്കൗണ്ടിലേക്ക് പണം നൽകാൻ യുവാവ് ആവശ്യപ്പെട്ടു. നാട്ടില്‍ വരാന്‍ പറ്റാത്തതു കാരണം ദുബായ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയെന്നും ജയിലിലാണെന്നും യുവതിയെ തെറ്റിദ്ധരിപ്പിച്ചു.
ഇതിനിടെ അന്‍ഷാദ് ഒന്നര മാസത്തെ അവധിക്ക് നാട്ടില്‍ വന്നു പോയി. സംശയം തോന്നിയ യുവതി ഫഹദ് എന്നപേരില്‍ നൽകിയിരുന്ന വിലാസത്തില്‍ അന്വേഷിച്ചപ്പോഴാണു വിലാസം വ്യാജമാണെന്നും താൻ കബളിപ്പിക്കപ്പെട്ടുവെന്നും മനസിലാക്കുന്നത്.
നിത അന്‍ഷാദിന്റെ ഭാര്യയാണെന്നും ദമ്പതികള്‍ക്ക് 11 ഉം ഏഴും വയസുള്ള രണ്ടു പെണ്‍കുട്ടികള്‍ ഉണ്ടെന്നും യുവതിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.