ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വാരിക്കോരി പരോൾ!
Friday, February 14, 2025 6:02 AM IST
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കു വാരിക്കോരി പരോൾ നൽകി സർക്കാർ. പ്രതികളിൽ മൂന്നു പേർക്ക് ആയിരം ദിവസത്തിലേറെയും മറ്റ് ആറു പേർക്ക് 500 ദിവസത്തിലേറെയും പരോൾ ലഭിച്ചു.
ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ ഇതുവരെ ടി.പി കേസിലെ കൊലയാളികൾക്കു ലഭിച്ച പരോളിന്റെ വിവരം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണു നിയമസഭയിൽ പറഞ്ഞത്. പ്രതിപക്ഷാംഗമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണു മുഖ്യമന്ത്രി നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികളായ കെ.സി. രാമചന്ദ്രൻ, ട്രൗസർ മനോജ്, അണ്ണൻ സജിത്ത് എന്നിവർക്കാണ് ആയിരം ദിവസത്തിലധികം പരോൾ ലഭിച്ചത്. കെ.സി. രാമചന്ദ്രന് 1081, ട്രൗസർ മനോജ് 1068, സജിത്ത് 1078 എന്നിങ്ങനെയാണു പരോൾ അനുവദിച്ചത്. ടി.കെ. രജീഷ് 940, മുഹമ്മദ് ഷാഫി 656, ഷിനോജ് 925, റഫീഖ് 782, കിർമാണി മനോജ് 851, എം.സി. അനൂപ് 900 എന്നിങ്ങനെയാണു മറ്റു പ്രതികൾക്കു പരോൾ ലഭിച്ചത്. കേസിലെ പ്രധാന പ്രതിയായ കൊടി സുനിക്ക് 60 ദിവസം മാത്രമാണു പരോൾ അനുവദിക്കപ്പെട്ടത്. എമർജൻസി ലീവ്, ഓർഡിനറി ലീവ്, കോവിഡ് സ്പെഷൽ ലീവ് എന്നിങ്ങനെ മൂന്നു വിഭാഗത്തിലാണു പ്രതികൾക്ക് സർക്കാർ പരോൾ അനുവദിച്ചത്.