സ്വന്തം ലേഖകൻ
തൃശൂർ: കാലവർഷം ആരംഭിച്ചതിനുശേഷം തൃശൂർ ജില്ലയിൽ പനി, ഡെങ്കി ബാധിതരുടെ എണ്ണത്തിൽ വർധന.
ജൂണ് ഒന്നുമുതൽ 24 ദിവസത്തിനിടെ 13,577 പേർ പനിക്കും ഡെങ്കിപ്പനി ബാധിച്ച് 466 പേരും ചികിത്സതേടി. ഇതിൽ 119 പേർ ആശുപത്രികളിൽ അഡ്മിറ്റായി. പനിബാധിച്ച് 190 പേരും അഡ്മിറ്റായി. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടിവരുന്പോൾ എണ്ണം കൂടുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
എച്ച്1എൻ1 ബാധിരുടെ എണ്ണത്തിലും കാര്യമായ വർധന മൂന്നാഴ്ചയ്ക്കിടെയുണ്ടായി. 47 പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയെത്തിയത്. എലിപ്പനിസംശയങ്ങളോടെ 36 പേർ എത്തിയപ്പോൾ ഒന്പതുപേരുടെ മരണം സ്ഥിരീകരിച്ചു.
ഗുരുവായൂർ നഗരസഭ, നടത്തറ, പാവറട്ടി, പുത്തൂർ, തൃക്കൂർ, കാറളം, നെന്മണിക്കര, തൃശൂർ കോർപറേഷൻ, വെങ്കിടങ്ങ്, എളവള്ളി, കടങ്ങോട്, വാടാനപ്പിള്ളി, താന്ന്യം, കൈപ്പറന്പ്, എളവള്ളി, വേലൂർ, അവണൂർ, ചേർപ്പ്, അന്നമനട, വലപ്പാട്, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, ശ്രീനാരായണപുരം, തളിക്കുളം, വരന്തരപ്പിള്ളി, എറിയാട് എന്നിവിടങ്ങളിൽ ഈ മാസം ഡെങ്കി കേസുകൾ സ്ഥിരീകരിച്ചു. ശ്രീനാരായണപുരം, മാള, ദേശമംഗലം, മുള്ളൂർക്കര എന്നിവിടങ്ങളിൽ മലേറിയ കേസുകളുമുണ്ടായി.
പനികളടക്കമുള്ള പകർച്ചവ്യാധികൾ വർധിച്ചതോടെ ആരോഗ്യവിഭാഗവും ആശ വർക്കർമാരും വീടുതോറുമെത്തി വിലയിരുത്തുന്നുണ്ട്. കൊതുകു വളരുന്ന സാഹചര്യം ഒഴിവാക്കുകയാണു ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. വീടിനുള്ളിൽ ചെടിച്ചട്ടികളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലുമെല്ലാം കൊതുകു പെരുകാനിടയാക്കുന്നു. ഡെങ്കി പരത്തുന്ന ഈഡിസ് ഈജിപ്റ്റി കൊതുകു പെരുകുന്നത് ഇല്ലാതാക്കാൻ ഫോഗിംഗും ഇൻഡോർ സ്പ്രേയിംഗുമാണ് മാർഗങ്ങൾ.
ശക്തമായ പനിയും ശരീരവേദനയുമുണ്ടായാൽ ചികിത്സ തേടാൻ മടിക്കരുതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയുന്നതു രക്തപരിശോധനയിൽ മാത്രമേ കണ്ടെത്താൻ കഴിയൂ.