സീഡ് സൊസൈറ്റിയുടെ പേരില്‍ തട്ടിപ്പ്; കണ്ണൂരിൽ കുടുംബശ്രീകളെ ഉപയോഗിച്ചു തട്ടിയത് കോടികള്‍
Wednesday, February 5, 2025 4:01 AM IST
കണ്ണൂര്‍: പകുതിവിലയിൽ ഇരുചക്രവാഹനങ്ങളും മറ്റും നല്‍കുമെന്ന് വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പിനിരയായവര്‍ പരാതിയുമായി കണ്ണൂരിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക്. ദിനംപ്രതി നൂറോളം പരാതികളാണ് പോലീസ് സ്റ്റേഷനുകളിൽ എത്തുന്നത്. ഇതുവരെ ആയിരത്തിലേറെ പരാതികൾ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ലഭിച്ചുകഴിഞ്ഞു.
കൂട്ടമായി എത്തുന്ന പരാതിക്കാരുടെ ഒപ്പുകൾ ശേഖരിച്ച് കേസെടുക്കുകയാണ് പോലീസ് ഇപ്പോൾ ചെയ്യുന്നത്. മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ 510 പേരാണ് ഇന്നലെ പരാതിയുമായി എത്തിയത്. വളപട്ടണം-150, ശ്രീകണ്ഠപുരം-209, പയ്യാവൂർ-52, ഇരിക്കൂർ-35, കുടിയാന്മല-40, ഉളിക്കൽ-10 എന്നിങ്ങനെയാണ് ഇന്നലെ ലഭിച്ച പരാതികളുടെ എണ്ണം.
പഞ്ചായത്തുതലങ്ങളിലാണ് സീഡ് സൊസൈറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചിരുന്നത്. കുടുംബശ്രീകളെ ഉപയോഗപ്പെടുത്തിയതിനാല് വളരെ വേഗത്തിലായിരുന്നു ഇതിന്റെ വേരോട്ടം. എന്നാല്‍, കുഞ്ഞിമംഗലം മുതല്‍ ചെറുപുഴവരെയുള്ള പ്രദേശങ്ങളില്‍ ബ്ലോക്ക് തലത്തിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം. മാത്തിലിലും പരിസരങ്ങളിലുമായി 236 പേരില്‍നിന്നായി അന്‍പതു ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായാണു പുറത്തുവരുന്ന വിവരം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി 1500 ലധികം സ്ത്രീകള്‍ തട്ടിപ്പില്‍ കുടുങ്ങിയിട്ടുണ്ടെന്നും വരുംദിവസങ്ങളില്‍ പോലീസ് സ്റ്റേഷനുകളിൽ പരാതികളെത്തുമെന്നുമാണ് ലഭ്യമാകുന്ന സൂചന.
വളപട്ടണം പോലീസ് പ്രമോട്ടര്‍മാരില്‍ ചിലരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. ഇതോടെ മറ്റുപ്രദേശങ്ങളിലെ പ്രൊമോട്ടര്‍മാര്‍ അപകടം മണത്ത് നിക്ഷേപകരെ ബന്ധപ്പെട്ട് തങ്ങള്‍തന്നെ പരാതി നല്‍കുന്നുണ്ടെന്നും അതിനാല്‍ ഓരോരുത്തരായി പരാതി നല്‍കേണ്ടതില്ലെന്നും അറിയിച്ചിരുന്നു. നിക്ഷേപകരെ പരാതി നല്കുന്നതില്നിന്നും പിന്തിരിപ്പിക്കുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്ന് മനസിലാക്കി പ്രമോട്ടര്‍മാരുടെ കെണികളെ അതിജീവിച്ചാണ് ഇപ്പോള്‍ പരാതികളുമായി നിക്ഷേപകര്‍ പോലീസിനെ സമീപിക്കുന്നത്.
കുടുംബശ്രീ സംവിധാനങ്ങളെ ഉപയോഗിച്ച് വളരെവേഗത്തില്‍ വേരോട്ടമുണ്ടാക്കാനുള്ള ശ്രമമാണ് പയ്യന്നൂര്‍ ബ്ലോക്ക്തല സീഡ് സൊസൈറ്റി നടത്തിയത്. പയ്യന്നൂര്‍ സീഡ് സൊസൈറ്റിക്ക് ആദ്യഘട്ടമായി 80 ലക്ഷം രൂപ അനുവദിച്ചുകിട്ടിയെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിനു കളമൊരുക്കിയത്. ഇതേ രീതിയിലായിരുന്നു മറ്റിടങ്ങളിലെ പ്രവര്‍ത്തനവും നടത്തിയത്.
ആദ്യഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്തും ഏതാനും ചിലര്‍ക്ക് ഇരുചക്രവാഹനങ്ങളും തയ്യില്‍ മെഷീനും വിതരണം ചെയ്തും വിശ്വാസമാര്‍ജിച്ചായിരുന്നു തുടക്കം. പണം വരാന്‍ തുടങ്ങിയതോടെ പ്രമോട്ടര്‍മാരില്‍ ചിലര്‍ വാഹനങ്ങള്‍ വാങ്ങിയും വലിയ വീടിന്റെ നിര്മാണമാരംഭിച്ചും ജീവിത നിലവാരം മെച്ചപ്പെടുത്തിയവരുമുണ്ട്.
പ്രതിക്കൂട്ടിലായത് സിപിഎം
രാഷ്ട്രീയമായി വിരുദ്ധ ചേരിയിലുള്ളവരുടെ സംരംഭത്തിന് അറിഞ്ഞോ അറിയാതയോ തലവച്ചുകൊടുത്തത് സിപിഎം ആണെന്ന ആക്ഷേപം ശക്തമാണ്. ജില്ലയില്‍ ഇത്രയും വ്യാപകമായ തട്ടിപ്പ് അരങ്ങേറിയത് ജില്ലയിലെ ഒരു പ്രമുഖനായ സിപിഎം നേതാവിന്റെ ഒത്താശയോടെയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതിനാലാണ് സിപിഎം ശക്തികേന്ദ്രങ്ങളില്‍ സീഡ് സൊസൈറ്റികള്‍ക്കു വളരെ വേഗത്തില്‍ വേരോട്ടമുണ്ടാക്കാന്‍ കഴിഞ്ഞതെന്നാണ് സൂചന.
പയ്യന്നൂര്‍ സീഡ് സൊസൈറ്റിയുടെ രൂപവത്കരണ യോഗം മുതല്‍ ആദ്യകാലങ്ങളിലെ യോഗങ്ങള്‍ നടന്നത് മാത്തില്‍ പ്രദേശത്തെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിലായിരുന്നു. ഇങ്ങനെ സീഡ് സൊസൈറ്റിയിലുള്ള സ്വീകാര്യത വര്‍ധിപ്പിച്ചായിരുന്നു തുടക്കം.
സഹകരണ സ്ഥാപനങ്ങള്‍ക്കു വിനയായി മാറുമെന്ന സംശയം ചിലരുന്നയിച്ചപ്പോള് അത്തരം സംശയങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന വാദത്തോടെ സീഡ് സൊസൈറ്റിക്കു പച്ചക്കൊടി കാണിച്ച നേതാക്കളുമുണ്ട്. സീഡ് സൊസൈറ്റിക്കെതിരേ ശബ്ദിച്ച രണ്ടു ലോക്കല്‍ കമ്മിറ്റിയംഗങ്ങള്ക്കെതിരേ പോസ്റ്റര്‍ പ്രചാരണവുമുണ്ടായി.
പാര്‍ട്ടി സമ്മേളനങ്ങളില്‍ സീഡ് സൊസെസറ്റിയുടെ തട്ടിപ്പിനെതിരേ ചര്‍ച്ചകളുയര്‍ന്നിട്ടും അന്വേഷണ കമ്മീഷന് നിര്‍ദേശിച്ചിട്ടും പ്രദേശത്തെ സിപിഎം നേതാവിനെതിരേ നടപടിയെടുക്കാതെ ഇദ്ദേഹത്തെ സംരക്ഷിക്കുകയാണു നേതൃത്വമെന്ന ആക്ഷേപവുമുയരുന്നുണ്ട്.
കഴിഞ്ഞ ദിവസം മാത്തില്‍ പ്രദേശത്ത് ഡിവൈഎഫ്ഐ സീഡ് സൊസൈറ്റിക്കെതിരേയുള്ള പോസ്റ്റര്‍ പ്രചാരണവുമായി രംഗത്തെത്തിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മാത്തില്‍ ടൗണില്‍ പ്രകടനം നടത്താനും നീക്കമുണ്ടായിരുന്നു. എന്നാല്‍, ജില്ലാതല നേതൃത്വം ഇടപെട്ട് ഇതിന് തടയിടുകയായിരുന്നുവെന്ന സൂചനയുമുണ്ട്.
ചുരുളഴിഞ്ഞത് കോ-ഓര്‍ഡിനേറ്റര്‍ അകത്തായതോടെ
മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്മെന്റ് സൊസൈറ്റിയുടെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഒന്‍പത് കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ നാഷണല്‍ എന്‍ജിഒ ഫെഡറേഷന് ദേശീയ കോ-ഓര്‍ഡിനേറ്റര്‍ എന്നവകാശപ്പെട്ടിരുന്ന തൊടുപുഴ കുടയത്തൂര്‍ കോളപ്രയിലെ ചൂരകുളങ്ങര വീട്ടില്‍ അനന്തു കൃഷ്ണനെ (26) മൂവാറ്റുപുഴ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
മൂവാറ്റുപുഴയിലെ സൊസൈറ്റിയുടെ പേരില്‍ സംസ്ഥാന വ്യാപകമായി 62 സീഡ് സൊസൈറ്റികള്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍. പകുതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങള്‍, ലാപ്ടോപ്, തയ്യല്‍ മെഷീന് തുടങ്ങിയവ വാഗ്ദാനം ചെയ്താണ് പണപ്പിരിവ് നടത്തിയത്.
മൂന്നു മാസം മുന്‍പ് മൂവാറ്റുപുഴ സ്വദേശിനി മുഖ്യമന്ത്രിക്കയച്ച പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണമാണ് ഇയാളെ കുടുക്കിയത്. അനന്തു കൃഷ്ണന്റെ രണ്ട് അക്കൗണ്ടുകളിലെ മൂന്നുകോടി രൂപ പോലീസ് മരവിപ്പിച്ചിരുന്നു. മൂവാറ്റുപുഴയില്‍ മാത്രം ഇയാള്‍ ഒന്പതുകോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പോലീസ് കണ്ടെത്തിയത്.