തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐക്കുണ്ടായ കനത്ത തിരിച്ചടിക്കു കാരണം തൃശൂർ പൂരം അലങ്കോലപ്പെട്ടതാണെന്ന് ആരോപണമുയർന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് തൃശൂർ പൂരം രാത്രി അലങ്കോലപ്പെട്ടതും വെടിക്കെട്ട് അനന്തമായി നീണ്ടതും.
ഏപ്രിൽ 21നു മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നിറക്കിയ വാർത്താക്കുറിപ്പിൽ, തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണറെ മാറ്റുമെന്നും പോലീസിന്റെ നടപടികൾക്കെതിരായ പരാതികൾ സംസ്ഥാനമേധാവി അന്വേഷിക്കുമെന്നും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകുമെന്നുമാണു പറഞ്ഞിരുന്നത്.
ഇപ്പോൾ ആരോപണവിധേയനായ എഡിജിപി എം.ആർ. അജിത്കുമാറിനായിരുന്നു അന്വേഷണച്ചുമതല. തൃശൂർ പ്രസ് ക്ലബ്ബിന്റെ അന്നത്തെ സെക്രട്ടറി, തിരുവന്പാടി ദേവസ്വം ഭാരവാഹികൾ എന്നിവരിൽനിന്നു പോലീസ് മൊഴിയുമെടുത്തിരുന്നു.