എംസിബിഎസ് സഭാ സ്ഥാപകരായ ബഹു. ആലക്കളത്തിൽ മത്തായി അച്ചന്റെ പ്രഘോഷണതീക്ഷ്ണതയും പറേടത്തിൽ ജോസഫ് അച്ചന്റെ സാന്നിധ്യനിർവൃതിയും ജോർജ് അച്ചനിൽ സമ്മേളിച്ചിരുന്നു. ദിവ്യകാരുണ്യത്തിന്റെ സമർപ്പണവും സംലഭ്യതയുംകൊണ്ടു ‘’ആകാശപ്പറവകളുടെ അപ്പനായ’’ ജോർജ് കുറ്റിക്കലച്ചൻ വഴിയോരങ്ങളിലെ മനുഷ്യന്റെ നൊമ്പരങ്ങൾ ഒപ്പിയപ്പോൾ, ജോർജ് കരിന്തോളിൽ അച്ചൻ കുടുംബപ്രശ്നങ്ങളിൽ പരിഹാരവും നവീകരണവുമായി സ്വയം മറന്ന് അവിശ്രമം അധ്വാനിക്കുകയായിരുന്നു.
അച്ചന്റെ ആത്മീയനേതൃത്വവും മനുഷ്യരോടുള്ള ഇടമുറിയാത്ത പ്രതിബദ്ധതയും നിസ്വാർത്ഥ സമർപ്പണവും കാലാതിവർത്തിയായി നിലനിൽക്കുമെന്നതിൽ സംശയമില്ല. പകരങ്ങളില്ലാത്ത പരമകരുണയുടെ ഈ ശ്രേഷ്ഠമാതൃക നമുക്കു നിത്യപ്രചോദനമാകട്ടെ.