റെജി ജോസഫ്
കോട്ടയം: 25 വര്‍ഷമായി മോളി പോള്‍ ഉപ്പും ഉള്ളിയും കടുകും ഉലുവയും മാത്രമേ വില കൊടുത്തു വാങ്ങാറുള്ളൂ. പഴം, പച്ചക്കറി, മത്സ്യം, മാംസം എന്നിവയൊക്കെ സ്വന്തമായുള്ളപ്പോള്‍ എന്തിനു വില കൊടുത്തു വാങ്ങണം.
കേരളം വിലക്കയറ്റത്തില്‍ നട്ടംതിരിയുന്ന ഇക്കാലത്ത് ഭരണങ്ങാനം മേലമ്പാറ വടക്കേതോണിക്കുഴി മോളിയുടെ വീടും അരയേക്കര്‍ കൃഷിയും കരുതലിടമാണ്. 80 തരം കാര്‍ഷികവിഭവങ്ങളുടെ വിളനിലമെന്നോ ജൈവവൈവിധ്യകലവറയെന്നോ ഈ കര്‍ഷകയുടെ മണ്ണിനെ വിശേഷിപ്പിക്കാം. വറുതിയോ വിലക്കയറ്റമോ വന്നോട്ടെ മൂന്നു വര്‍ഷത്തേക്കു വേണ്ടിടത്തോളം വിഭവങ്ങള്‍ മോളിക്ക് കരുതലായുണ്ട്. കപ്പ ഉള്‍പ്പെടെ ഇരുപതോളം കിഴങ്ങ്, പച്ചക്കറിയിനങ്ങള്‍ ഇവര്‍ ഉണങ്ങി സൂക്ഷിക്കുന്നു.
പയര്‍, പാവല്‍, പടവലം, കോവല്‍, പീച്ചില്‍ തുടങ്ങിയവയൊക്കെ പന്തല്‍വിരിച്ചു പടരുമ്പോള്‍ താഴെ ചേനയും ചേമ്പും വഴുതനയും മത്തനും വെള്ളരിയും ചീരയുമൊക്കെ വേണ്ടുവോളം. കാലത്തിനു കൈമോശമായതുള്പ്പെടെ മുപ്പതിലേറെ പച്ചക്കറി ഇനങ്ങള്‍. പതിനഞ്ചിനം വാഴകളും ആറിനം കപ്പയും പതിനാറിനം ഇലക്കറികളും അഞ്ചിനം പാവലും മൂന്നിനം കോവലും പലയിനം വഴുതനയും കാച്ചിലും കുരുമുളകുമൊക്കെ നിറഞ്ഞ ജൈവകൃഷിയിടം.
സപ്പോട്ട, മാവ്, പ്ലാവ്, മുട്ടപ്പഴം, ഇരുമ്പന്‍പുളി, ആത്ത, ശീമനെല്ലിക്ക, കൈത, അമ്പഴം, ബദാം, പപ്പായ, വാഴ, പാഷന് ഫ്രൂട്ട്, നാരകം തുടങ്ങിവയല്ലാം സുലഭം. വയമ്പ്, ആടലോടകം, ഇരുവേലി, പനിക്കൂര്‍ക്ക, കൊടകന്, മുള്ളാത്ത, ലക്ഷ്മിതരു, തുളസി, തഴുതാമ, കച്ചോലം തുടങ്ങി ഔഷധസസ്യങ്ങള്‍.
നെല്ലു കുത്താൻ
വീട്ടില്‍ത്തന്നെ മില്ല്
അരിയുടെ കാര്യത്തിലുമില്ല മോളിക്ക് ആശങ്ക. വീടിരിക്കുന്ന അരയേക്കര്‍ കൂടാതെ ഭരണങ്ങാനത്തുള്ള സ്വന്തം പാടത്തെ നെല്ലുണക്കി ആവശ്യമനുസരിച്ച് കുത്തിയെടുക്കാന്‍ വീട്ടില്‍ത്തന്നെ മില്ലുണ്ട്. വിളവുകള്‍ ഉണക്കാന്‍ ഡ്രയറും.
അരിയും കറിപ്പൊടികളും കഴുകിയുണക്കി പൊടിച്ച് തയാറാക്കുകയാണ്. കുരുമുളക്, കാപ്പിക്കുരു, കുടംപുളി, എള്ള്, ഉഴുന്ന്, മുതിര, റാഗി ഇവയെല്ലാം കൃഷിയിടത്തിലുണ്ട്. പശു, കോഴി, മുയല്, തേനീച്ച എന്നിവയും തൊടിയിലുണ്ട്. കുളത്തില്‍ നിറയെ മീനുകളും.
രാവിലെ നാലുമുതല്‍ രാത്രി പത്തുവരെ നീളുന്ന അധ്വാനം. ഇതിനിടെ തളര്‍ച്ച ബാധിച്ച ഭര്‍ത്താവിന് എല്ലാവിധ പരിചരണവും കൃത്യമായി നൽകും.
മുറ്റത്ത് ഉദ്യാനവും റെഡി
വിളവിനങ്ങളില് തീരുന്നില്ല മാതൃകാകര്ഷകയുടെ വീട്ടുവിശേഷം. ഓര്‍ക്കിഡും ആന്തൂറിയവും റോസുമൊക്കെയായി മനോഹരമായൊരു ഉദ്യാനവും പരിപാലിക്കുന്നുണ്ട്. മുറ്റത്തും തിണ്ണയിലും ടെറസിലുമുണ്ട് പച്ചക്കറികളും അലങ്കാരച്ചെടികളും. ഒരിഞ്ചു സ്ഥലവും വെറുതെയിടാന്‍ മനസില്ലാതെ പാറകള്‍ക്കു മുകളില്‍ ചാക്കിലുമുണ്ട് കൃഷി. വേനലിനു കരുതലായി മഴവെള്ള സംഭരണിയും.
ചേര്‍പ്പുങ്കല്‍ പുതുശേരില്‍ മാണി-ഏലിക്കുട്ടി ദമ്പതികളുടെ മകളായ മോളി 1987ലാണ് പോള്‍ മാനുവലിനെ വിവാഹം ചെയ്തത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമുള്ള മോളിക്ക് ചെറുപ്പം മുതല്‍ കൃഷി ആവേശമായിരുന്നു.
തോട്ടത്തിലെ റബര്‍ മരങ്ങള്‍ വെട്ടിയതോടെ ഇഷ്ടിക കെട്ടി അതില്‍ മണ്ണ് നിറച്ചും ആക്രിക്കടയില്‍ നിന്ന് ഫ്രിഡ്ജിന്റെ ചട്ടക്കൂട്ടില്‍ മണ്ണ് നിറച്ചുമാണ് കൃഷി തുടങ്ങിയത്. മൂന്നു പെണ്മക്കളുള്ള ഈ അമ്മയുടെ അധ്വാനം മൂന്നു പതിറ്റാണ്ട് പിന്നിടുമ്പോള്‍ കൃഷിയിടം ഒരു വിസ്മയമായിരിക്കുന്നു.
കൃഷി അധ്യാപികയുടെ റോളും
രാസവളം തുള്ളിപോലും തൊടാതെയുള്ള കൃഷി. എംജി സര്‍വകലാശാലയിലും കാര്‍ഷിക സെമിനാറുകളിലും കൃഷി അധ്യാപികയാണ് മോളി. വരാനിരിക്കുന്ന വറുതിയെയും വിലക്കയറ്റത്തെയും നേരിടാന്‍ സ്വന്തമായി അധ്വാനിച്ച് വിളയിക്കുക എന്നതാണ് മോളിയുടെ നയം. വീട്ടിലെ ആവശ്യം കഴിഞ്ഞ് മോശമല്ലാത്ത വരുമാനം വിഭവങ്ങള്‍ വിറ്റും ഇവര്‍ സമ്പാദിക്കുന്നു.