അപകട ഭീഷണയായി ദേശീയപാതയിൽ കൂറ്റന്‍ മരങ്ങള്‍
Wednesday, June 26, 2024 11:21 PM IST
കാഞ്ഞിരപ്പള്ളി: അപകട ഭീഷണിയിൽ ദേശീയ പാതയോരത്ത് നില്‍ക്കുന്നത് നിരവധി കൂറ്റന്‍ മരങ്ങള്‍. കൊല്ലം - ദിണ്ഡിഗൽ ദേശീയപാതയിൽ പൊന്‍കുന്നം മുതല്‍ മുണ്ടക്കയംവരെയുള്ള ഭാഗത്താണ് അപകടകരമായി മരങ്ങള്‍ നില്‍ക്കുന്നത്. ഇവയില്‍ പലതിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ശിഖിരങ്ങള്‍ റോഡിലേക്ക് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മരങ്ങള്‍ വലിയ കാറ്റ് വീശിയാല്‍ റോഡിലേക്ക് വീഴുന്ന സ്ഥിതിയാണുള്ളത്.

ചൊവ്വാഴ്ച സെന്‍റ് ഡൊമിനിക്‌സ് കോളജിനു സമീപം പൊടിമറ്റത്ത് കൂറ്റന്‍ മരം റോഡിന് കുറുകെ കടപുഴകി വീണിരുന്നു. റോഡില്‍ വാഹനവും കാല്‍നട യാത്രക്കാരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. അന്നുതന്നെ പാറത്തോട് ടൗണിലും മരം റോഡിലേക്ക് വീണിരുന്നു. രണ്ട് വര്‍ഷം മുന്പ് പൊടിമറ്റത്ത് സെന്‍റ് ഡൊമിനിക്‌സ് കോളജിനു മുന്പില്‍ നിന്നിരുന്ന മരം കാറ്റത്ത് ഒടിഞ്ഞ് റോഡിലേക്ക് വീണിരുന്നു. ഈ പ്രദേശത്തുതന്നെ പോലീസ് ജീപ്പിന് മുകളിലേക്ക് മരം വീണ സംഭവുമുണ്ടായി.

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് ഭാഗം, മിനി സിവില്‍ സ്റ്റേഷന്‍ ഭാഗം എന്നിവിടങ്ങളിലും മുന്പ് മരം റോഡിലേക്ക് ഒടിഞ്ഞ് വീണ് അപകടമുണ്ടായിട്ടുണ്ട്. ഇവയില്‍ പലതും മുറിച്ച് നീക്കിയെങ്കിലും അപകട ഭീഷണിയായി നിരവധി മരങ്ങള്‍ പാതയോരത്ത് ഇനിയും നില്‍പുണ്ട്. മുന്പും അപകടങ്ങളുണ്ടായ ശേഷമാണ് മരങ്ങള്‍ മുറിച്ച് നീക്കാന്‍ നടപടിയുണ്ടായത്.